മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലീം പുരുഷന് ആദ്യ ഭാര്യയെ തനിക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലീം പുരുഷന് ആദ്യ ഭാര്യയെ തനിക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

അലഹബാദ്: ആദ്യ ഭാര്യയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി രണ്ടാമതും വിവാഹം കഴിച്ച മുസ്ലീം പുരുഷന് ആദ്യ ഭാര്യയെ നിര്‍ബന്ധപൂര്‍വ്വം കൂടെ താമസിപ്പിക്കാന്‍ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇതിനായി കോടതിയുടെ സഹായം തേടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദാമ്പത്യാവകാശങ്ങളുമായി ബന്ധപ്പെട്ട് തന്റെ കേസ് തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സൂര്യ പ്രകാശ് കേശര്‍വാനി, രാജേന്ദ്ര കുമാര്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ണായക നിരീക്ഷണം നടത്തിയത്.

യുവാവ് തന്റെ ആദ്യഭാര്യയില്‍ നിന്ന് മറച്ചുവെച്ച് രണ്ടാം വിവാഹം കഴിക്കുന്നത് ആദ്യ ഭാര്യയോടുള്ള ക്രൂരതയ്ക്ക് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഖുറാന്‍ പ്രകാരം ആദ്യ ഭാര്യയുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ മുസ്ലീം പുരുഷന് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാനാവൂ. ഒരു മുസ്ലീം പുരുഷന് തന്റെ ഭാര്യയെയും കുട്ടികളെയും പോറ്റാന്‍ കഴിവില്ലെങ്കില്‍ അയാള്‍ക്ക് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ കഴിയില്ല.

ആദ്യ വിവാഹം നിലനില്‍ക്കുമ്പോഴും മുസ്ലീം ഭര്‍ത്താവിന് രണ്ടാം ഭാര്യയെ സ്വീകരിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ആദ്യ ഭാര്യയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തന്നോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് ഒരു സിവില്‍ കോടതിയുടെ സഹായം തേടുകയാണെങ്കില്‍, ഇക്കാര്യത്തില്‍ കോടതി അവളെ നിര്‍ബന്ധിക്കണമോ എന്ന ചോദ്യം ഉന്നയിക്കാന്‍ അവള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ വാദം അംഗീകരിക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭാര്യയ്ക്ക് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകുമെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.