നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ ഇനി മൂന്ന് ദിവസത്തെ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യേണ്ടി വരും

നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ ഇനി മൂന്ന് ദിവസത്തെ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യേണ്ടി വരും

തിരുവനന്തപുരം: ലഹരിയടിച്ച് വാഹനം ഓടിക്കുകയും ഗുരുതരമായ വാഹനാപകടങ്ങളില്‍ പ്രതികളാവുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ വക ശമ്പളമില്ലാത്ത 'പണി' വരുന്നു.

ഇത്തരക്കാര്‍ ട്രോമാ കെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യണം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം.

ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട്, സ്റ്റേജ്, ഗുഡ്‌സ് ക്യാരിയേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാരെയായിരിക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം സേവന പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുക.

നിയമ വിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപ മാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന പ്രചരണം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും കര്‍ശന നിയമ നടപടി കൈക്കൊള്ളും.

കോണ്‍ട്രാക്ട്, സ്റ്റേജ് ക്യാരിയേജുകളുടെ നിയമ ലംഘനം കണ്ടെത്തുന്നതിനായി ഒക്ടോബര്‍ എട്ടിന് ആരംഭിച്ച 'ഫോക്കസ്-3' സ്‌പെഷ്യല്‍ ഡ്രൈവില്‍ ഒക്ടോബര്‍ 12 വരെ 253 വാഹനങ്ങള്‍ രൂപ മാറ്റം വരുത്തിയതായും 414 എണ്ണത്തിലെ സ്പീഡ് ഗവേര്‍ണറില്‍ അനധികൃത മാറ്റം വരുത്തിയതായും 2792 വാഹനങ്ങളില്‍ അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി 75,73,020 രൂപ പിഴ ചുമത്തി.

ശബ്ദ , വായു മലിനീകരണം ഉള്‍പ്പെടെ 4472 കേസുകളാണ് എടുത്തത്. 263 വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ഏഴ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും 108 ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. യോഗത്തില്‍ ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ , അഡീഷണല്‍ ഗതാഗത കമ്മീഷണര്‍ പി. എസ്.പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.