'ചതിയുടെ പത്മവ്യൂഹം' അഭ്രപാളിയിലേക്ക്?.. അവകാശം ചോദിച്ച് സിനിമാക്കാരെത്തി

'ചതിയുടെ പത്മവ്യൂഹം' അഭ്രപാളിയിലേക്ക്?.. അവകാശം ചോദിച്ച് സിനിമാക്കാരെത്തി

തൃശൂര്‍: സ്വപ്ന സുരേഷിന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹം' സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് ചിലര്‍ എത്തിയിരുന്നതായി പുസ്തകം പുറത്തിറക്കിയ തൃശൂര്‍ കറന്റ് ബുക്‌സ് അധികൃതര്‍. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റുതീര്‍ന്നു. രണ്ടാം പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നും സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് ചിലര്‍ സമീപിച്ചിരുന്നെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ശിവശങ്കറുമായുള്ള വിവാഹം, ഡിന്നര്‍, വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിലൂടെ പുറത്തുവിട്ടിരുന്നു. ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞും ജന്മദിനാഘോഷങ്ങളില്‍ എടുത്ത ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളില്‍ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്നുണ്ട്. ദുബായ് സന്ദര്‍ശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതില്‍ പറയുന്നു. മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച 'ഉമ്മ സ്മൈലി'യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനപൂര്‍വം മറന്നതായിരുന്നോ എന്നും താനിപ്പോള്‍ സംശയിക്കുന്നതായി അവര്‍ പുസ്തകത്തില്‍ കുറിക്കുന്നു.

'2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു ഞങ്ങളുടേത്. ശിവശങ്കര്‍സാറും ഞാനും ഇരുവരുടെയും ജീവിതത്തില്‍ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയതിനിടയില്‍ മാസത്തില്‍ രണ്ടു ദിവസം സാറിനൊപ്പമുള്ള യാത്രകള്‍ ഏറ്റവും മധുരതരമായിരുന്നു. കോണ്‍സുലേറ്റിന് തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ അധികാരമുണ്ട്. എനിക്ക് ഒഫീഷ്യല്‍ ട്രിപ്പ് എന്ന നിലയില്‍ തന്നെ പോകാം. സാറിനും അതേ രീതിയിലിറങ്ങാം. വീട്ടിലും ഓഫീസിലുമൊക്കെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒഫീഷ്യലായ ഒരുപാട് കാര്യങ്ങളില്‍ പരസ്പരം ഇന്ററാക്ട് ചെയ്യുന്നവര്‍ സാര്‍ ഇടയ്ക്ക് വീട്ടില്‍ വരും. ആഹാരം കഴിക്കും. കുടിക്കും, സാറ് പോകും. ഇതാണ് രീതി. ചെന്നൈ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തില്‍ കെട്ടി. നെറുകയില്‍ കുങ്കമമിട്ടു എന്നും സ്വപ്ന പുസത്കത്തില്‍ പറയുന്നു.

മുന്‍പ് എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയില്‍ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് പുസ്തകത്തിന് സ്വപ്ന പേര് നല്‍കിയത്. താന്‍ ഊട്ടിയിലെ കുതിരയാണെന്നും താന്‍ പുസ്തകമിറക്കിയാല്‍ ഇതിനേക്കാള്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്നും സ്വപ്‌ന അന്നേ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.