റോസ്‌ലിക്കും പത്മയ്ക്കും മുമ്പ് രണ്ട് പേരെ കൊല്ലാന്‍ ശ്രമം; എത്തിച്ചത് 18,000 രൂപ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത്

റോസ്‌ലിക്കും പത്മയ്ക്കും മുമ്പ് രണ്ട് പേരെ കൊല്ലാന്‍ ശ്രമം; എത്തിച്ചത് 18,000 രൂപ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത്

പത്തനംതിട്ട: നരബലിക്കിരയായ റോസ്‌ലിക്കും പത്മയ്ക്കും മുമ്പ് രണ്ട് പേരെ കൊല്ലാന്‍ ശ്രമിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പത്തനംതിട്ട ആനപ്പാറ സ്വദേശിയില്‍ നിന്നും ലോട്ടറി മൊത്തമായി വാങ്ങിയാണ് ഒരു വര്‍ഷം മുമ്പ് ഷാഫി അവരുമായി പരിചയം സ്ഥാപിച്ചത്. തിരുമ്മു കേന്ദ്രത്തില്‍ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്ന് പറഞ്ഞ് ഇവരെ ഇലന്തൂരിലെത്തിക്കുകയായിരുന്നു.

ആദ്യ ദിവസം ഇവര്‍ക്ക് 1000 രൂപ നല്‍കി. രണ്ടാമത്തെ ദിവസം തിരുമ്മല്‍ കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് ദമ്പതികളായ ഭഗവല്‍സിങും ലൈലയും ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. വീടിനകത്ത് കയറിയതിന് ശേഷം ഇരുവരും ചേര്‍ന്ന് ഇവരെ കട്ടിലിലേക്ക് തള്ളിയിട്ട് കൈകള്‍ കെട്ടിയിട്ടു. കാലുകള്‍ കെട്ടാന്‍ തിരിഞ്ഞ സമയത്ത് കൈകളിലെ കെട്ടഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഷാഫി മുഖത്തടിച്ചു. അടികൊണ്ട് നിലത്ത് വീണെങ്കിലും വീടിനകത്തു നിന്നും പുറത്തേക്ക് കടന്നു.

ലൈല അവരെ അനുനയിപ്പിച്ച് തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ റോഡില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശേഷം പരിചയമുള്ള ഓട്ടോ ഡ്രൈവറെ വിളിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. വിദേശത്തുള്ള ഈ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പന്തളത്തുള്ള സ്വകാര്യ ഏജന്‍സി വഴി ലൈല വീട്ടുജോലിക്കെത്തിച്ച യുവതിയാണ് രണ്ടാമത്തെയാള്‍. തൊട്ടടുത്ത ദിവസം തന്നെ ലൈംഗിക ചുവയോടെ പ്രതികള്‍ സംസാരിച്ചു. പിന്നീട് അവിടെ നില്‍ക്കുന്നത് പന്തിയെല്ലന്ന് തോന്നി അവരും രക്ഷപ്പെടുകയായിരുന്നു.

അതേസമയം തന്നെയാണ് വീടിനു മുന്നില്‍ മാലിന്യക്കുഴിയെടുക്കുന്നതും. ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഷാഫി റോസ്ലിയേയും പത്മയേയും കുടുക്കിയതെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.