ഉക്രെയ്‌നില്‍ സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ കുട്ടികളോട് ആഹ്വാനം ചെയ്ത് മാര്‍പാപ്പ

ഉക്രെയ്‌നില്‍ സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ കുട്ടികളോട് ആഹ്വാനം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുദ്ധഭൂമിയായ ഉക്രെയ്‌നില്‍ സമാധാനം പുലരുന്നതിനു വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ കുട്ടികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. 'ജപമാല പ്രാര്‍ത്ഥിക്കുന്ന ദശലക്ഷം കുട്ടികള്‍' എന്ന വാര്‍ഷിക പ്രാര്‍ത്ഥനാ ഉദ്യമത്തിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) ലോകമെമ്പാടുമുള്ള കുട്ടികള്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ജപമാല പ്രാര്‍ത്ഥനയില്‍ ആത്മീയമായി ഒത്തുചേരും.

പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ജപമാല പ്രാര്‍ത്ഥന സംഘടിപ്പിക്കാറുള്ളത്. ഇടവകകളെയും സ്‌കൂളുകളെയും കുടുംബങ്ങളെയും ക്ഷണിച്ചുകൊണ്ടാണ് പ്രാര്‍ത്ഥന നടത്തുന്നത്.

ഉക്രെയ്‌നിലും മറ്റ് യുദ്ധബാധിത പ്രദേശങ്ങളിലും സമാധാനത്തിനായാണ് ഇക്കുറി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ കുട്ടികളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തത്. കുട്ടികളുടെ പ്രാര്‍ത്ഥനയില്‍ മുതിര്‍ന്നവരും പങ്കുചേരണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. ലോകത്തോടുള്ള നമ്മുടെ പിതാവായ ദൈവത്തിന്റെ സ്‌നേഹത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രാര്‍ത്ഥന ചൊല്ലുന്നത്.

'നമുക്ക് അവരോടൊപ്പം ചേരാം, യുദ്ധത്തില്‍ രക്തസാക്ഷികളായ ഉക്രെയ്ന്‍ ജനതയെയും സംഘര്‍ഷങ്ങളുടെ അനന്തരഫലമായ ദാരിദ്ര്യം കാരണം കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളെയും മാതാവിന്റെ മാധ്യസ്ഥതയില്‍ ഏല്‍പ്പിക്കാം'.

യുദ്ധങ്ങള്‍, ദുഷ്ടത, പീഡനം, രോഗം എന്നിവയാല്‍ ദുരിതം അനുഭവിക്കുമ്പോള്‍ ലോകത്തെ നിയന്ത്രിക്കുന്നത് ദൈവമാണോ എന്ന് നാം ചിന്തിച്ചേക്കുമെന്ന് പ്രാര്‍ത്ഥനാ സംരംഭത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിനിടെ എസിഎന്‍ പ്രസിഡന്റ് കര്‍ദിനാള്‍ മൗറോ പിയാസെന്‍സ പറഞ്ഞു

'അത് അവിടുന്നാണ്, നാം അവിടുന്ന് നീട്ടിയ കൈകളോട് ചേര്‍ന്നുനില്‍ക്കണം. മറിയം മുഖേന ദൈവം നമ്മിലേക്ക് എത്തിയിരിക്കുന്നു... നാം വിശ്വസ്തതയോടെ ജപമാല ഒരുമിച്ചു ചൊല്ലിയാല്‍, പരിശുദ്ധ ദൈവമാതാവ് നമ്മെ എല്ലാവരെയും ഒരു വലിയ കുടുംബമായി സ്വര്‍ഗീയ പിതാവിന്റെ സ്‌നേഹ സന്നിധിയിലേക്ക് നയിക്കുമെന്ന് കര്‍ദ്ദിനാള്‍ പിയാസെന്‍സ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.