ജസ്റ്റിസ് ചന്ദ്രചൂഡിനെ സൂപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു; നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും

ജസ്റ്റിസ് ചന്ദ്രചൂഡിനെ സൂപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു; നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ സൂപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നവംബര്‍ ഒമ്പതിന് ചന്ദ്രചൂഡ് രാജ്യത്തെ 50-മത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് നവംബര്‍ എട്ടിനാണ് വിരമിക്കുക.

കഴിഞ്ഞ ആഴ്ചയാണ് ചന്ദ്രചൂഡിനെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് യു.യു. ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ കൈമാറിയത്. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ചന്ദ്രചൂഡിനുണ്ടാവുക. 2024 നവംബര്‍ പത്തിനാണ് അദ്ദേഹം വിരമിക്കുന്നത്.

2016 മെയ് 13-നാണ്‌ ചന്ദ്രചൂഡ്‌ സുപ്രീം കോടതി ജഡ്ജിയായത്. അതിനുമുമ്പ് രണ്ടര വര്‍ഷം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000 മാര്‍ച്ച് 29-നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതുവരെ ബോംബൈ ഹൈക്കോടതിയിലായിരുന്നു സേവനം. കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡൽഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലായിരുന്നു ബിരുദപഠനം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം സ്വന്തമാക്കിയത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും, പിഎച്ച്ഡിയും നേടി.

സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു ചന്ദ്രചൂഡ്‌. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഡായിരുന്നു. അയോധ്യയിലെ തര്‍ക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികള്‍ പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു. ആധാര്‍ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു.

ഡി.വൈ. ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഡ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായിരുന്നു. 1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ ആയിരുന്നു വൈ.വി. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി വൈ.വി. ചന്ദ്രചൂഡ് ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.