പ്രശസ്ത ഭാഷാ ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു

പ്രശസ്ത ഭാഷാ ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു

ചങ്ങനാശ്ശേരി: ജർമനിയിൽ പോയി ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ച ഗവേഷകനും പ്രമുഖ മലയാളഭാഷാ പണ്ഡിതനും അദ്ധ്യാപകനമായ ഡോ.സ്‌കറിയാ സക്കറിയ അന്തരിച്ചു. 75 വയസ്സായിരുന്നു.

വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. എടത്വ കരിക്കംപള്ളി കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഗവേഷകനും മലയാള ഭാഷാ പണ്ഡിതനുമായിരുന്നു. ദീർഘകാലം ചങ്ങനാശ്ശേരി എസ്ബി കോളേജിലും തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും മലയാളം വകുപ്പധ്യക്ഷനായ സേവനം അനുഷ്ഠിച്ചു.

മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങൾ ഡോ.സ്‌കറിയാ സക്കറിയ നടത്തിയിട്ടുണ്ട്. ജർമനിയിലെ ടൂബിങ്ങൻ സർവകലാശാലയിൽ നിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അക്കൂട്ടത്തിൽ ഏറെ പ്രധാനമാണ്.

ജർമനി, ഇസ്രയേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേർന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ ഒട്ടേറെ ഗവേഷണ പദ്ധതികൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. സംസ്‌കാര പഠനം -കൾച്ചറൽ സ്റ്റഡീസ്- എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തിൽ തുടക്കമിട്ടത് അദ്ദേഹമാണ്.

വിപുലമായ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളിൽ പ്രധാനപ്പെട്ടവ മലയാളവഴികൾ എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള ഭാഷാ പഠനം, സംസ്‌കാര പഠനങ്ങൾ, ഭാഷാ ചരിത്രം, യഹൂദപഠനം, സ്ത്രീപഠനങ്ങൾ, വിവർത്തന പഠനങ്ങൾ, ഫോക്ലോർ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകൾക്ക് അന്താരാഷ്ട്ര നിലവാരം നൽകിയ മുതിർന്ന ഗവേഷകനാണ്.

ഓക്സ്ഫോഡ്, കേംബ്രിജ് തുടങ്ങി ഒട്ടേറെ വിദേശ സർവകലാശാലകളിൽ ക്ഷണം സ്വീകരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ, മലയാളവും ഹെർമൻ ഗുണ്ടർട്ടും തുടങ്ങി ഗവേഷണപ്രധാനമായ ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചു. താരതമ്യ പഠനസംഘം എന്ന ഗവേഷക കൂട്ടായ്മ സ്ഥാപിച്ച് താപസം എന്ന പേരിൽ റിസർച്ച് ജേണൽ തുടങ്ങി. യു.ജി.സി അംഗീകാരമുള്ള മലയാളത്തിലെ മികച്ച ജേണലാണിത്.

മലയാള സർവകലാശാലയും അടുത്തിടെ എം.ജി. സർവകലാശാലയും ഡിലിറ്റ് നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്.

ഭാര്യ മേരിക്കുട്ടി സ്‌കറിയ (കലേക്കാട്ടിൽ, കുമ്മണ്ണൂർ, പാല), മക്കൾ ഡോ. സുമ സ്‌കറിയ (കർണാടക സെൻട്രൽ യൂണിവേഴ്‌സിറ്റി, ഗുൽബെർഗ), ഡോ. അരുൾ ജോർജ് സ്‌കറിയ (നാഷനൽ ലോ യൂണിവേഴ്സിറ്റി, ബംഗളൂരു). മരുമക്കൾ: ഡോ.വി.ജെ. വർഗീസ് (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി), ഡോ. നീത മോഹൻ (പക്കത്ത്, പീരുമേട്).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.