പോരാട്ടത്തിന് കളമൊരുങ്ങി; ഹിമാചലില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും

പോരാട്ടത്തിന് കളമൊരുങ്ങി; ഹിമാചലില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപിയും കോണ്‍ഗ്രസും പുറത്തു വിട്ടു. ബിജെപി 62 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 46 പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 19 സിറ്റിങ് എംഎല്‍എമാരുണ്ട്. ബിജെപി സിറ്റിങ് എംഎല്‍എമാരില്‍ പലരേയും ഒഴിവാക്കി. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ സെറാജ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.

സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തിന് മൂന്ന് സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നതെങ്കിലും ബിജെപിയുടെ ആദ്യ ലിസ്റ്റില്‍ തന്നെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് എട്ട് സ്ഥാനാര്‍ത്ഥികളുണ്ട്. അഞ്ച് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രഖ്യാപിച്ച 62 സ്ഥാനാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണ്.

അതേസമയം 19 സിറ്റിങ് എംഎല്‍എമാരെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് വനിതകളാണ് മത്സരിക്കുന്നത്. ആദ്യ ലിസ്റ്റില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ട ഏക സിറ്റിങ് എംഎല്‍എ കിന്നൗറില്‍ നിന്നുള്ള ജഗത് സിംഗ് നേഗിയാണ്. കിന്നൗര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നുണ്ട്. 2017 ല്‍ ബഞ്ചാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ആദിത്യ വിക്രം സിങിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടി വിട്ടിരുന്നു. ഇത്തവണ ഖിമി റാമിന് ആണ് ബഞ്ചാറില്‍ നിന്ന് മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

ഏഴ് മുന്‍ മന്ത്രിമാര്‍ക്കും ആദ്യഘട്ട ലിസ്റ്റില്‍ കോണ്‍ഗ്രസ് ഇടം നല്‍കിയിട്ടുണ്ട്. ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നവംബര്‍ 12 നാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിന് ഫലമറിയാം.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അധികാരം തിരിച്ചു പിടിക്കാന്‍ നോക്കുന്ന കോണ്‍ഗ്രസും ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മിലാണ് മത്സരം. 68 അംഗ നിയമസഭയാണ് ഹിമാചല്‍ പ്രദേശിലേത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.