കടകംപള്ളിക്കും തോമസ് ഐസക്കിനും ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്

 കടകംപള്ളിക്കും തോമസ് ഐസക്കിനും ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്

'കടകംപള്ളി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍, ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. മൂന്നാറിലേക്ക് പോകാമെന്ന് തോമസ് ഐസക്. ഔദ്യോഗിക വസതിയിലേക്ക് ഒറ്റയ്ക്ക് വരാന്‍ പി.ശ്രീരാമകൃഷ്ണന്‍'- സ്വപ്‌നയുടേത് ഗുരുതര ആരോപണങ്ങള്‍.

തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.

കടകംപള്ളി സുരേന്ദ്രന്‍ കൊച്ചിയില്‍ വച്ച് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. തോമസ് ഐസക് മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞു. പി.ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന സുരേഷ് ഒരു മലയാളം ന്യൂസ് ചാനലിനോട് വെളിപ്പെടുത്തി. തന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

'ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളി സുരേന്ദ്രന്‍. ഒരു എംഎല്‍എയോ മന്ത്രിയോ ആയിരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ്. ഒരു രാഷ്ട്രീയക്കാരനാകാന്‍ പോലും കടകംപള്ളിക്ക് അര്‍ഹതയില്ല. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തു. വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. സെക്ഷ്വല്‍ മെസേജുകള്‍ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിച്ചു'- സ്വപ്‌ന പറഞ്ഞു.

സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ തനിക്കും ആ മെസേജുകള്‍ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ട്. അത് ഇ.ഡിക്ക് കൈമാറിയിട്ടുമുണ്ട്. പറയുന്നത് ശരിയല്ലെങ്കില്‍ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരട്ടെയെന്നും സ്വപ്ന പറഞ്ഞു.

ബോള്‍ഗാട്ടിയിലെ ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലില്‍ റൂമെടുക്കാമെന്ന് വരെ പറഞ്ഞിരുന്നു. മര്യാദയോടെ പെരുമാറണമെന്ന് പറഞ്ഞതോടെ കടകംപള്ളിക്ക് തന്നോട് ദേഷ്യമായിരുന്നു.

മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കോളജ് വിദ്യാര്‍ത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളത്. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോളജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുന്‍ സ്പീക്കര്‍.

തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകള്‍ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.