വി.സി മാർ തൽക്കാലം രാജിവെക്കേണ്ട; അന്തിമ തീരുമാനം ചാൻസലറുടേതെന്ന് ഹൈക്കോടതി

വി.സി മാർ തൽക്കാലം രാജിവെക്കേണ്ട; അന്തിമ തീരുമാനം ചാൻസലറുടേതെന്ന് ഹൈക്കോടതി

കൊച്ചി: ഒരു ദിവസം മുഴുവൻ സർക്കാരിനെയും സർവകലാശാലാ വി.സി മാരെയും മുൾമുനയിൽ നിർത്തിയ രാജി വിഷയത്തിൽ ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും സ്ഥാനത്ത് തുടരാമെന്ന് ഇന്ന് വൈകുന്നേരം ചേർന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. ഇടക്കാല ഉത്തരവാണിതെന്നും അന്തിമ തീരുമാനം ഗവര്‍ണറുടേതാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ വി.സി മാരോട് വിശദീകരണം ചോദിച്ചത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതി ഉത്തരവ്.

സുപ്രീംകോടതി വിധിപ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുന്‍പ് നടത്തിയ അഭ്യർഥന മാത്രമായിരുന്നു ഗവര്‍ണറുടേത്. വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയത്. വിശദീകരണം നൽകാനും വിസിമാരുടെ ഭാഗം കേൾക്കാനുമായി 10 ദിവസത്തെ സാവകാശം കാരണം കാണിക്കൽ നോട്ടിസിൽ നൽകിയിട്ടുണ്ട്.

വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കണം. വിശദീകരണം കേൾക്കാതെ കടുത്ത നടപടി എടുക്കില്ലെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനു ശേഷം ചാൻസലർക്ക് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു.

നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും കോടതി ഉത്തരവിൽ‌ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.