മത്സ്യത്തൊഴിലാളികളുടെ അവകാശ സമരം ഇന്ന് നൂറാം ദിനത്തില്‍; കരയിലും കടലിലും പ്രതിഷേധം

മത്സ്യത്തൊഴിലാളികളുടെ അവകാശ സമരം ഇന്ന് നൂറാം ദിനത്തില്‍; കരയിലും കടലിലും പ്രതിഷേധം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിന് ഇന്ന് നൂറാം ദിനം. കരയിലും കടലിലും പ്രതിഷേധിച്ച് സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിര്‍മ്മാണം നിർത്തിവച്ചുള്ള പഠനമെന്ന ആവശ്യത്തിലുടക്കി സർക്കാരും സമരസമിതിയും രണ്ട് തട്ടിൽ ഉറച്ചുനിൽക്കുന്നതോടെ സമവായ ചർച്ചകളും നിലച്ചിരിക്കുകയാണ്.

നിർമാണഘട്ടത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കഴിഞ്ഞ 100 ദിവസമായി വിഴിഞ്ഞം തുറമുഖം നേരിടുന്നത്. ജൂലൈ 20ന് സെക്രട്ടറിയേറ്റിൽ തുടങ്ങിയ സമരം ഓഗസ്റ്റ് 16നാണ് മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് മാറിയത്. പിന്നീട് കണ്ടത് തീരദേശത്തിന്‍റെ ഇരമ്പുന്ന പ്രതിഷേധമായിരുന്നു. 

പലവട്ടം പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പദ്ധതിപ്രദേശത്ത് കടന്നു, കടലും കരയും സമരക്കാരെക്കൊണ്ട് നിറഞ്ഞു. തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവൊക്കെ കാറ്റില്‍ പറത്തി. പൊലീസിന് ജനകീയ പ്രതിഷേധത്തിനു മുമ്പില്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു.

സമവായ ചര്‍ച്ചകളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന തണുപ്പന്‍ പ്രതികരണത്തിന് മറുപടി നല്കാന്‍കൂടിയാണ് ഇന്നത്തെ സമരം. മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജനകൺവെൻഷൻ നടക്കും. ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് സമരസമിതി.

ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചർച്ച നടത്തി. മുഖ്യമന്ത്രി ലത്തീൻ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയും ചർച്ച നടത്തി. എന്നിട്ടും തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നാവശ്യത്തിൽ തട്ടി സമവായം നീളുകയാണ്.

പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളായ പുനരധിവാസം, തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായെന്ന് സർക്കാർ പറയുന്നു. പക്ഷേ ഒരൊറ്റ ആവശ്യത്തിൽ പോലും സർക്കാർ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം. 

തുറമുഖ കവാടത്തിലെ സമര പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവും ഉത്തരവായി തന്നെ കിടക്കുന്നു. സമരത്തിനെതിരൊയ പ്രാദേശികവാസികളുടെ കൂട്ടായ്മയും ശക്തിപ്രാപിക്കുകയാണ്. സമരം മൂലം ഇതുവരെ നഷ്ടം 150 കോടിയോളമെന്നാണ് അദാനി ഗ്രൂപ്പിന്‍റെയും കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.