നൂറാം ദിവസം: കരയും കടലും വളഞ്ഞ് വിഴിഞ്ഞം സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍; വള്ളത്തിന് തീയിട്ടും പ്രതിഷേധം

നൂറാം ദിവസം: കരയും കടലും വളഞ്ഞ് വിഴിഞ്ഞം സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍; വള്ളത്തിന് തീയിട്ടും പ്രതിഷേധം

തിരുവനന്തപുരം: നൂറാം ദിവസത്തില്‍ വിഴിഞ്ഞം സമരം കടുപ്പിച്ച് മത്സത്തൊഴിലാളികള്‍. കടലും കരയും ഉപരോധിച്ചുകൊണ്ടായിരുന്നു സമരം. മുതലപ്പൊഴിയില്‍ കടല്‍ ഉപരോധിച്ച സമരക്കാര്‍ കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു.

തീരത്ത് പൊലീസ് നിരത്തിയ ബാരിക്കേഡുകള്‍ സമരക്കാര്‍ കടലിലെറിഞ്ഞു. പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍ പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം നൂറാം ദിവസത്തിലെത്തിയ ദിനത്തിലാണ് സമരക്കാര്‍ പ്രതിഷേധം കടുപ്പിച്ചത്. 100 ല്‍ അധികം മത്സ്യബന്ധന വള്ളങ്ങളാണ് കടലില്‍ പ്രതിഷേധം തീര്‍ക്കുന്നത്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടല്‍ ഉപരോധ സമരം.

മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കണ്‍വന്‍ഷനും സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 20 മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖ നിര്‍മാണ മേഖലയിലേക്ക് മാറ്റുകയായിരുന്നു.

ആവാസ വ്യവസ്ഥ തകര്‍ക്കുന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.