കഷായം കുടിച്ച യുവാവ് മരിച്ച സംഭവം; കാമുകിയുടെ ജാതകദോഷം നീക്കാന്‍ നടത്തിയ കൊലപാതകമെന്ന് ആരോപണം

കഷായം കുടിച്ച യുവാവ് മരിച്ച സംഭവം; കാമുകിയുടെ ജാതകദോഷം നീക്കാന്‍ നടത്തിയ കൊലപാതകമെന്ന് ആരോപണം

തിരുവനന്തപുരം: കാമുകി നൽകിയ പാനീയം കഴിച്ച് അവശനിലയിലായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. റേഡിയോളജി വിദ്യാർത്ഥിയായ മുര്യങ്കര ജെപി ഹൗസിൽ ഷാരോൺ രാജാണ് മരിച്ചത്. പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും ശാസ്ത്രീയ റിപ്പോര്‍ട്ടുകൾ ലഭിച്ചശേഷം വിശദമായ ചോദ്യം ചെയ്യലിലേക്കു കടക്കാമെന്ന തീരുമാനത്തിലാണ് പാറശാല പൊലീസ്.

ഷാരോണിന് കഷായവും പിന്നാലെ ജ്യൂസും നൽകിയെന്ന പെൺകുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ പൊരുത്തക്കേടുകളാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർത്താൻ ഷാരോണിന്റെ കുടുംബത്തെ പ്രേരിപ്പിക്കുന്നതും. പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളോടും ഷാരോണിനോടും പൊലീസിനോടും സംസാരിച്ച കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു ഇവർ ആരോപിക്കുന്നു.

ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്നു മരിക്കുമെന്ന് ജാതകത്തിലുള്ളതായി പെൺകുട്ടി ഷാരോണിനോട് പറഞ്ഞിരുന്നു. ഷാരോണിന് അതിൽ വിശ്വാസമില്ലായിരുന്നു. പെൺകുട്ടിക്ക് പട്ടാളത്തിലുള്ള ഉദ്യോഗസ്ഥനുമായി നിശ്ചയിച്ച വിവാഹം അടുത്തിടെ നീട്ടിവച്ചിരുന്നു.

ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നതായും പെൺകുട്ടി താലി അണിഞ്ഞ് ഷാരോണിനൊപ്പം നിൽക്കുന്ന ഫോട്ടോ പക്കലുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ജാതകദോഷം മാറാൻ നടത്തിയ കൊലപാതകമാണിത്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

അതേസമയം ആരോപണങ്ങളെല്ലാം പെൺകുട്ടി നിഷേധിച്ചു. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ആരോപിക്കുന്നതെന്നും പറയാനുള്ളവര്‍ പറഞ്ഞോട്ടേയെന്നും പെൺകുട്ടി പ്രതികരിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്കറിയാം. കൂടുതൽ പ്രതികരണത്തിനില്ലെന്നും പെൺകുട്ടി പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ റെക്കോർഡ് ബുക്ക് വാങ്ങാൻ സുഹൃത്തിനൊപ്പമാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടി നൽകിയ കഷായം കയ്പ്പാണെന്ന് പറഞ്ഞെങ്കിലും ഷാരോൺ കഷായം കുടിച്ചു നോക്കുകയായിരുന്നു. കഷായത്തിന്റെ കൈയിപ്പ് മാറാൻ ജ്യൂസും കുടിച്ചു. ഇതിന് പിന്നാലെ ഷാരോൺ ഛർദിച്ചു അവശനാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

ശാരീരികനില മോശമായതിനെ തുടർന്ന് ഷാരോണും പിന്നീട് സുഹൃത്തുക്കളും കഷായത്തിന്റെ പേരു ചോദിച്ചെങ്കിലും അമ്മയോട് ചോദിച്ചിട്ടു പറയാമെന്നു പെൺകുട്ടി മറുപടി നൽ‌കി. ഒരു മാസമായി കഴിക്കുന്ന കഷായത്തിന്റെ പേര് പെൺകുട്ടിക്ക് അറിയാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്. കഷായക്കുപ്പിയിലെ കമ്പനി ലേബൽ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കീറിപ്പോയെന്നു പറഞ്ഞതും കുപ്പി ചോദിച്ചപ്പോൾ അമ്മ ആക്രിക്കാർക്ക് കൊടുത്തെന്നു പറഞ്ഞതും സംശയകരമാണെന്ന് ബന്ധുക്കൾ പറയുന്നു. 

ഛര്‍ദിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കഷായം കൊടുക്കുമായിരുന്നില്ലെന്ന് ഷാരോണിനോട് വാട്സാപ്പ് ചാറ്റിൽ പെൺകുട്ടി പറയുന്നുണ്ട്. രാവിലെ കഴിച്ച കഷായത്തിന്റെ കുപ്പിയിൽ ശേഷിച്ച കുറച്ചു ഭാഗമാണ് കൊടുത്തതെന്നും പെണ്‍കുട്ടി പറയുന്നു. ഷാരോണിനു കൊടുത്തതോടെ കഷായം തീർന്നെന്നാണ് അവകാശവാദം. ഷാരോൺ വീട്ടിലെത്തിയ ദിവസം തന്നെ കഷായം തീർന്നെന്നു പറയുന്നതിലും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു.

ജ്യൂസിന്റെ കാര്യത്തിലും അവർക്ക് സംശയമുണ്ട്. ഏതു ജ്യൂസാണ് ഷാരോണിനു കൊടുത്തതെന്നു സുഹൃത്തുക്കൾ ചോദിച്ചപ്പോൾ വ്യത്യസ്ത കമ്പനികളുടെ പേരാണ് പെൺകുട്ടി പറഞ്ഞതെന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഒരു പ്രമുഖ ജ്യൂസ് കമ്പനിയുടെ ഫോട്ടോ ഷാരോണിന്റെ ബന്ധുവിന് അയച്ചു കൊടുത്തു. കഷായത്തിലല്ല ജ്യൂസിലാണ് പ്രശ്നമെന്നും അതേ ജ്യൂസ് കുടിച്ച ഓട്ടോറിക്ഷ ഡ്രൈവർക്കും പ്രശ്നമുണ്ടായെന്നും ഷാരോണിനോട് പെൺകുട്ടി ചാറ്റിൽ പറയുന്നുണ്ട്. ഈ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി വിശദമായ മൊഴി രേഖപ്പെടുത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കഷായവും ജ്യൂസും കുടിച്ചതിന്റെ പിറ്റേന്ന് ഷാരോണിന്റെ വായ പൊള്ളി അടർന്നു. തുടർന്ന് പാറശാല താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വായ മുതൽ തൊണ്ടയുടെ താഴെയുള്ള ഭാഗം വരെ പൊള്ളിയെന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതെന്നു ബന്ധുക്കള്‍ വിശദീകരിക്കുന്നു.

ഷാരോൺ ചുമയ്ക്കുമ്പോൾ മാംസഭാഗങ്ങൾ പുറത്തേക്കു തുപ്പിയിരുന്നു. ആദ്യം വൃക്കകളും പിന്നീട് കരളും തകരാറിലായി. ശ്വാസകോശത്തിലെ അണുബാധ കാരണമാണ് മരിച്ചതെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. 

പെൺകുട്ടി കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കുടിച്ചതെന്നാണ് ഷാരോൺ നൽകിയ മൊഴി. എന്നാൽ, പെൺകുട്ടി തന്റെ മുന്നിൽവച്ച് കഷായം കുടിക്കുന്നത് കണ്ടില്ലെന്നു ഷാരോൺ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. താൻ കുടിച്ചതിന്റെ ബാക്കി ഗ്ലാസിലുണ്ടെന്നു പറഞ്ഞാണ് പെൺകുട്ടി കഷായം നൽകിയതെന്നു ബന്ധുക്കൾ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.