ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് എഴുപത്തൊമ്പതാം പിറന്നാള്‍

 ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് എഴുപത്തൊമ്പതാം പിറന്നാള്‍

കൊച്ചി: ഇന്ന് ഒക്ടോബര്‍ 31. രാഷ്ട്രീയ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഉമ്മന്‍ ചാണ്ടിയുടെ എഴുപത്തൊമ്പതാം ജന്മദിനമാണ് ഇന്ന്. ചരിത്രത്തിന്റെ യാദൃശ്ചികതയായിരിക്കാം ലോകം കണ്ട കരുത്തയായ നേതാവ് ഇന്ദിരാ ഗാന്ധിയുടെ ചരമദിനം കൂടിയാണിന്ന്.

ഇന്ദിരാ ഗാന്ധിയുടെ വീരമൃത്യു ഒക്ടോബര്‍ 31 ആയതുകൊണ്ടു തന്നെ ഉമ്മന്‍ ചാണ്ടിയും കുടുംബവും ജന്മദിനം ആഘോഷിക്കാറില്ല. ദാരിദ്ര്യവും പട്ടിണിയും ഇടചേര്‍ന്നതായിരുന്നു കുഞ്ഞൂഞ്ഞിന്റെ രാഷ്ട്രീയ കരുത്ത്. രാഷ്ട്രീയ എതിരാളികള്‍ വാക്കുകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും ഉമ്മന്‍ ചാണ്ടിയെ നേരിട്ടുണ്ട്.

രാഷ്ട്രീയവും അധികാരവും ചുറ്റുപിണഞ്ഞു കിടക്കുന്ന ഓരോ ചുവടും അധികാരസ്ഥാനം ലക്ഷ്യമിട്ടും അവ നിലനിര്‍ത്താനുള്ള മത്സരത്തിലാണ് പലരും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതവും വ്യക്തിജീവിതവും അതായിരുന്നില്ല. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ 11 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ ഉണ്ടായിരുന്നത്. 18 മാസം തൊഴില്‍ മന്ത്രിയും മൂന്നു മാസം ആഭ്യന്തരമന്ത്രിയും മൂന്നു വര്‍ഷം ധനമന്ത്രിയും ആദ്യം ഒരു വര്‍ഷം മുഖ്യമന്ത്രി. പിന്നീട് 5 വര്‍ഷം മുഖ്യമന്ത്രി എന്നിവയാണവ.

എന്നാല്‍ അധികാരത്തിലുണ്ടായിരുന്ന കാലഘട്ടങ്ങളിലെല്ലാം ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു ഉമ്മന്‍ ചാണ്ടി തന്റെ അധികാരം വിനിയോഗിച്ചതെന്ന് കാലം അടയാളപ്പെടുത്തിയിട്ടുണ്ട്. എ.കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍മന്ത്രി ആയിരിക്കുന്ന കാലഘട്ടത്തിലാണ് തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കികൊണ്ടുള്ള വിപ്ലവകരമായ തീരുമാനം എടുത്തതും നടപ്പാക്കിയതും. പൊലീസുകാരെ കാക്കി നിക്കറില്‍ നിന്നും പാന്റ്സിലേക്ക് മാറ്റിയതും ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്.

കര്‍ഷകതൊഴിലാളി പെന്‍ഷനും 18 വയസുള്ളവര്‍ക്ക് വോട്ടവകാശവും പി.എസ്.സി നിയമനപരിധി 35 വയസാക്കിയതും ഉമ്മന്‍ ചാണ്ടിയുടെ ഭരണനേട്ടത്തിന്റെ മുദ്രകളാണ്. ഒപ്പം ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയും ഒരു രൂപയ്ക്ക് അരിയും നല്‍കി ജനങ്ങളുടെ പ്രതീക്ഷക്കപ്പുറമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍.

ജനസമ്പര്‍ക്കപരിപാടിയിലൂടെ അശരണരായ പതിനായിരക്കണക്കിന് ആളുകള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ ഒരു കൈസഹായം ലഭിച്ചത്. അതും ജനങ്ങളിലേക്കിറങ്ങിച്ചെന്നുകൊണ്ട്. ഈ പരിപാടിയിലൂടെ ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരവും ഉമ്മന്‍ചാണ്ടിയെ തേടിയെത്തി. ഭരണാധികാരി എന്ന നിലയില്‍ നിരവധി പദ്ധതികളും പരിപാടികളുമായിരുന്നു കുഞ്ഞൂഞ്ഞ് കേരളത്തിന് നല്‍കിയ സംഭാവനകള്‍.

ഉമ്മന്‍ ചാണ്ടി ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും എപ്പോഴും ജനങ്ങളുടെ പക്ഷത്താണ്. മന്ത്രിയാണെങ്കിലും അല്ലെങ്കിലും ഉമ്മന്‍ ചാണ്ടി ഇങ്ങനെയൊക്കെയാണ്. കരുണയും കരുതലും സാന്ത്വനവുമാണ് ഈ മനുഷ്യന്റെ മുഖമുദ്ര. വിവാദങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയപ്പോഴും നിശബ്ദമായി അതെല്ലാം സഹിച്ച് സത്യം എന്നായാലും പുറത്തുവരുമെന്നുള്ള വിശ്വാസത്തോടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പൊതുപ്രവര്‍ത്തനം.

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ദ്ധ ചികിത്സയ്ക്കായി ജര്‍മനയിലേക്ക് പോകും. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നിലവില്‍ ആലുവ പാലസില്‍ വിശ്രമത്തിലാണ് അദ്ദേഹം. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും തള്ളിക്കളഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.