രാഹുല്‍ ഗാന്ധിയുടെ ഒപ്പത്തിനൊപ്പം നടന്ന് പൂജാ ഭട്ട്; താര സുന്ദരിയെത്തിയപ്പോള്‍ ക്ഷീണം മറന്ന് സഹയാത്രികര്‍

രാഹുല്‍ ഗാന്ധിയുടെ ഒപ്പത്തിനൊപ്പം നടന്ന് പൂജാ ഭട്ട്;  താര സുന്ദരിയെത്തിയപ്പോള്‍ ക്ഷീണം മറന്ന് സഹയാത്രികര്‍

ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ചേര്‍ന്ന് ബോളിവുഡ് താരം പൂജാ ഭട്ട്. ഹൈദരാബാദിലെ ബാല നഗറില്‍ എംജിബി ബജാജ് ഷോറൂമിന് സമീപത്തു നിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്. രാഹുലിനൊപ്പം പൂജാ ഭട്ടും വേഗത്തില്‍ നടന്നപ്പോള്‍ സഹ യാത്രികര്‍ക്കും അത് ആവേശമായി.

ഡാഡി എന്ന ചിത്രത്തിലൂടെ 1989 ലാണ് പൂജാ ഭട്ട് സിനിമാ രംഗത്ത് എത്തിയത്. ദില്‍ ഹേ കി മാന്‍താ നഹീ, സഡക്ക്, ഫിര്‍ തേരി കഹാനി യാദ് ആയി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തമന്ന, സുര്‍, പാപ്, ഹോളിഡേ എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്തു.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ബോളിവുഡ് സെലിബ്രിറ്റിയാണ് പ്രശസ്ത സിനിമാ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ പൂജാ ഭട്ട്.

അതേസമയം ഭാരത് ജോഡോ യാത്ര 56-ാം ദിവസത്തിലേയ്ക്ക് കടന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് സെപ്തംബര്‍ ഏഴിനാണ് യാത്ര ആരംഭിച്ചത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് കഴിഞ്ഞയാഴ്ചയാണ് യാത്ര തെലങ്കാനയില്‍ എത്തിയത്.

കേരളത്തിലെ യാത്രയിലെന്ന പോലെ തെലങ്കാനയിലും ഇടയ്ക്കിടെ നേതാക്കളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ കുഴയ്ക്കുന്ന ചില കുസൃതികള്‍ രാഹുല്‍ ഒപ്പിച്ചിരുന്നു. അതിവേഗ നടത്തം പെട്ടെന്ന് ഓട്ടത്തിലേക്ക് വഴിമാറുന്നതാണ് ഇതിലൊന്ന്. യാത്ര തെലങ്കാനയുടെ മണ്ണില്‍ പ്രവേശിച്ചതും നടത്തം ഓട്ടത്തിന് വഴിമാറിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളോട് മത്സരിച്ചുള്ള രാഹുലിന്റെ ഓട്ടം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

യാത്രയ്ക്കിടയിലും തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും മറ്റുള്ളവര്‍ക്ക് ഈ പാഠം പകര്‍ന്നു നല്‍കുന്നതിനും രാഹുല്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. പുഷ് അപ്പ് അടക്കമുള്ള വ്യായാമ പ്രവര്‍ത്തികള്‍ ഇതിന്റെ ഭാഗമാണ്. യാത്രയ്ക്കിടെ സമൂഹത്തിന്റെ നാനാ വിഭാഗത്തിലുള്ളവരുമായി രാഹുല്‍ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.

ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. യാത്രയുടെ മുഖ്യ ആകര്‍ഷണമായ രാഹുലിനെ ഒരു നോക്കു കാണുന്നതിനായി ആയിരങ്ങളാണ് എത്തിച്ചേരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.