ട്വിറ്ററില്‍ കൂട്ടപ്പിരിച്ചു വിടല്‍; ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മുഴുവന്‍ പുറത്തെന്ന് റിപ്പോര്‍ട്ട്

ട്വിറ്ററില്‍ കൂട്ടപ്പിരിച്ചു വിടല്‍; ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മുഴുവന്‍ പുറത്തെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌ക് ആരംഭിച്ച ജീവനക്കാരുടെ പിരിച്ചുവിടല്‍ നടപടി തുടരുന്നു. മാര്‍ക്കറ്റിങ് വിഭാഗം മേധാവി മുതല്‍ താഴെയുള്ള എല്ലാ ജീവനക്കാരേയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.

മാര്‍ക്കറ്റിങ് കൂടാതെ കമ്മ്യൂണിക്കേറ്റിങ്, പാര്‍ട്നര്‍ഷിപ്പ് വിഭാഗങ്ങളില്‍പ്പെട്ട നിരവധി ജീവനക്കാരെയും പിരിച്ചു വിട്ടു. സെയില്‍സ് വിഭാഗത്തില്‍ ചിലരെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഇവരുടെ ഭാവിയും പരുങ്ങലിലാണ്.

ട്വീറ്റിലൂടെയാണ് ജീവനക്കാര്‍ പിരിച്ചു വിടുന്ന കാര്യം അറിഞ്ഞത്. നേരത്തെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചു വിട്ടിരുന്നു.

സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തന്റെ ബയോ 'ചീഫ് ട്വിറ്റ്' എന്ന് മസ്‌ക് മാറ്റിയിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചു. കൈയില്‍ ഒരു സിങ്കുമായാണ് മസ്‌ക് ട്വിറ്റര്‍ ആസ്ഥാനത്ത് എത്തിയത്. ലെറ്റ് ദാറ്റ് സിങ്ക് ഇന്‍ എന്ന് കുറിച്ച് മസ്‌ക് തന്നെയാണ് ഈ വിഡിയോ പങ്കുവച്ചതും.

ഏപ്രില്‍ നാലിനാണ് 44 ബില്യണ്‍ ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മസ്‌ക് തുടക്കം കുറിച്ചത്. ഇടക്കുവെച്ച് ഇതില്‍ താത്പര്യമില്ലെന്നു മസ്‌ക് അറിയിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റര്‍ ഉടമകള്‍ കോടതിയില്‍ കേസ് നല്‍കിയതിന് പിന്നാലെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.