പതിനാറ് ഇന്ത്യക്കാരുമായി കസ്റ്റഡിയിലുള്ള കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്ന് ഇക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ്

 പതിനാറ് ഇന്ത്യക്കാരുമായി കസ്റ്റഡിയിലുള്ള കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്ന് ഇക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തടവിലാക്കപ്പെട്ട മലയാളികള്‍ ഉള്ള കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്ന് ഇക്വറ്റോറിയല്‍ ഗിനി സര്‍ക്കാര്‍. ഇക്കാര്യമറിയിച്ച് ഇക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ് ടെഡി ന്‍ഗ്വേമ ട്വീറ്റ് ചെയ്തു. കപ്പലിന്റെ നിയന്ത്രണം രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ഇതിനിടെ സഹായം അഭ്യര്‍ത്ഥിച്ച് വീണ്ടും കപ്പല്‍ ജീവനക്കാര്‍ വീഡിയോ പുറത്ത് വിട്ടു.

പതിനാറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഹീറോയിക് ഇഡുന്‍ കപ്പലിന്റെ തൊട്ടടുത്ത് രണ്ട് ദിവസമായി നൈജീരിയന്‍ നാവിക സേനയുടെ കപ്പലുണ്ട്. ഏത് നിമിഷവും കപ്പല്‍ കസ്റ്റഡിയില്‍ എടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നാണ് ജീവനക്കാരുടെ ആശങ്ക. ഇതിന് പിന്നാലെയാണ് ഇക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ് കപ്പല്‍ കൈമാറുമെന്ന് ട്വീറ്റ് ചെയ്തത്.

നൈജീരിയന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് ഇക്വേറ്റോറിയല്‍ ഗിനി സര്‍ക്കാരിന്റെ വാദം. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കപ്പല്‍ കമ്പനിയില്‍ നിന്ന് ഇരുപത് ലക്ഷം ഡോളര്‍ പിഴ ഈടാക്കിയതിന് ശേഷമാണ് ഈ കൈമാറ്റം. ക്രൂഡ് ഓയില്‍ മോഷണം അടക്കമുള്ള ആരോപണമാണ് നൈജീരിയ കപ്പലിനെതിരെ ഉന്നയിക്കുന്നത്.

അതേസമയം ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് എംപിമാര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. കെ.സി വേണുഗോപാല്‍, വി.ശിവദാസന്‍, എ.എ റഹീം എന്നിവരാണ് മോചനത്തിനായി ഇടപെടല്‍ നടത്തിയത്. വിഷയത്തില്‍ നൈജീരിയയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

കപ്പല്‍ ജീവനക്കാര്‍ ഇക്വറ്റോറിയല്‍ ഗിനിയയുടെ തടവില്‍ ആയിട്ട് മൂന്ന് മാസമാവുകയാണ്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.