ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല വീണ്ടും കോണ്‍ഗ്രസിലേക്ക്; മല്ലികാര്‍ജുന ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ നാളെ അംഗത്വമെടുക്കും

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല വീണ്ടും കോണ്‍ഗ്രസിലേക്ക്; മല്ലികാര്‍ജുന ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ നാളെ അംഗത്വമെടുക്കും

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല വീണ്ടും കോണ്‍ഗ്രസിലേക്ക്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ നാളെ വഗേല കോണ്‍ഗ്രസില്‍ ചേരും.

ഗുജറാത്ത് നിയമ സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം 2017 ല്‍ രാജിവച്ചതിന് ശേഷമാണ് വഗേല രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാഴ്ച മുമ്പ് വഗേലയുടെ മകനും രണ്ട് തവണ എംഎല്‍എയുമായ മഹേന്ദ്ര സിങ് വഗേല കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയിരുന്നു.

2012 നും 2017 നും ഇടയില്‍ വടക്കന്‍ ഗുജറാത്തിലെ ബയാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മഹേന്ദ്ര സിങ് 2017 ഓഗസ്റ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

2017 ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ശങ്കര്‍ സിങ് വഗേലയും മകന്‍ മഹേന്ദ്ര സിങും ഉള്‍പ്പെട്ടിരുന്നു.

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമാണ് ശങ്കര്‍സിങ് വഗേല. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു. അടുത്തിടെ വഗേല പ്രജാ ശക്തി ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. വഗേല കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നും നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൂചനകളുണ്ടായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.