സര്‍വകലാശാലാ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തിച്ചു

സര്‍വകലാശാലാ ചാന്‍സലര്‍ പദവിയില്‍ നിന്ന്  ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തിച്ചു

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തിച്ചു. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രണ്ടു ദിവസത്തിനു ശേഷമാണ് അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പതിനാല് സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് തയാറാക്കിയിട്ടുള്ളത്. പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ.

ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്.

അങ്ങനെയെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കാന്‍ കാലതാമസമെടുത്തേക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓര്‍ഡനന്‍സില്‍ നിന്ന് പിന്നോക്കം പോയേക്കും എന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഓര്‍ഡിനന്‍സ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ഇതേ വിഷയത്തില്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ തടസമില്ലെന്നും ബില്‍ കൊണ്ടു വരുന്നത് നിയമസഭയുടെ അവകാശമാണെന്നും നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.

ബില്‍ പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തില്‍ ഓര്‍ഡിന്‍സ് ഇറക്കാന്‍ മാത്രമാണ് ഭരണഘടന പ്രകാരം തടസമുള്ളത്. സര്‍വകലാശാലാ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് അതു കാണാതെ ഗവര്‍ണര്‍ പറയുമെന്നു കരുതുന്നില്ല. പറഞ്ഞെങ്കില്‍ അതു മുന്‍വിധിയാണെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പാടില്ലാത്തതാണെന്നും രാജീവ് പറഞ്ഞു.

നിയമസഭാ സമ്മേളനം നീട്ടുന്ന കാര്യം ആലോചിക്കേണ്ട വിഷയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. അതു പാര്‍ട്ടി തീരുമാനിക്കേണ്ടതല്ല. നയപ്രഖ്യാപനത്തിന്റെ കാര്യത്തിലും സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സര്‍വകലാശാലാ ഓര്‍ഡിനന്‍സ് ആലോചിച്ചെടുത്ത തീരുമാനമാണ്. അതില്‍ മാറ്റമൊന്നുമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.