മയക്കുമരുന്നിനെതിരെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമായി: നാളെ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലാസ് സഭകള്‍; ബുധനാഴ്ച മുതല്‍ ഗോള്‍ ചലഞ്ച്

 മയക്കുമരുന്നിനെതിരെ രണ്ടാം ഘട്ട പ്രചാരണത്തിന്  തുടക്കമായി: നാളെ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലാസ് സഭകള്‍; ബുധനാഴ്ച മുതല്‍ ഗോള്‍ ചലഞ്ച്

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ ഇന്ന് തുടക്കമായി. ജനുവരി 26 വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

എക്‌സൈസ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും വിമുക്തി മിഷനുമായി ചേര്‍ന്ന് അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ 'തെളിവാനം വരയ്ക്കുന്നവര്‍' എന്ന ബോധവത്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മലയാളത്തില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ ഇംഗ്ലീഷ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷാ പതിപ്പുകളും പുറത്തിറക്കും. വിവിധ ആദിവാസി ഭാഷകളിലും പുസ്തകം തയ്യാറാക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാളെ സംസ്ഥാനത്തെ എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ് സഭകളും ചേരും. ഇതിനായി ഒരു പിരിയഡ് ഉപയോഗിക്കും.

ആദ്യഘട്ട ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കിയ കാര്യങ്ങള്‍, രണ്ടാം ഘട്ട ക്യാമ്പയിന്റെ വിവരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ പാര്‍ലമന്റുകളും കോളജ് യൂണിയനുകളും ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. സ്‌കൂള്‍, കോളജ് തലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ലഹരി മുക്ത ക്യാമ്പസിനായുള്ള മാസ്റ്റര്‍ പ്ലാനിന്റെ തുടക്കമായി ഈ പരിപാടി മാറും.

നവംബര്‍ എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉന്നത തല സമിതി യോഗമാണ് പരിപാടികള്‍ രൂപകല്‍പ്പന ചെയ്തത്. പ്രചാരണത്തിനൊപ്പം എക്‌സൈസും പൊലീസും ശക്തമായ എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍ തുടരുമെന്ന് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി.

ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ ഒന്നു വരെയുള്ള ഒന്നാം ഘട്ട ക്യാമ്പയിന്‍ കാലയളവില്‍ പൊലീസ് 2823 കേസുകളിലായി 3071 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം നവംബര്‍ ഒന്ന് വരെ പൊലീസ് 22606 മയക്കുമരുന്ന് കേസും എക്‌സൈസ് 4940 മയക്കുമരുന്ന് കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തെയും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഗോള്‍ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും. രണ്ട് കോടി ഗോളടിക്കാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഗോളടിച്ച് നിര്‍വ്വഹിക്കും.

എല്ലാ വിദ്യാലയങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും,കുടുംബശ്രീ യൂണിറ്റുകളിലും പൊതുസ്ഥലങ്ങളിലും ഗോള്‍ ചലഞ്ച് നടക്കും. ഒന്നാം ഘട്ടത്തില്‍ ഒരു കോടിയോളം ആളുകളെ അണി നിരത്തിയ ശൃംഖല ആണ് തീര്‍ത്തതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ രണ്ട് കോടി ഗോളടിക്കാനാണ് ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.