വിഴിഞ്ഞത്ത് പ്രത്യേക പോലീസ് സംഘം: ഡിഐജി നിശാന്തിനിക്ക് ചുമതല; ധൃതിപിടിച്ച് അറസ്റ്റ് വേണ്ടന്ന് നിര്‍ദേശം

വിഴിഞ്ഞത്ത് പ്രത്യേക പോലീസ് സംഘം: ഡിഐജി നിശാന്തിനിക്ക് ചുമതല; ധൃതിപിടിച്ച് അറസ്റ്റ് വേണ്ടന്ന് നിര്‍ദേശം

തിരുവനന്തപുരം: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി പ്രത്യേക പൊലീസ് സംഘം. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍.നിശാന്തിനി സ്പെഷ്യല്‍ ഓഫീസറായുള്ള സംഘത്തില്‍ അഞ്ച് എസ്പിമാരും കീഴുദ്യോഗസ്ഥരുമുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതലകള്‍.

വിവിധ ക്യാമ്പുകളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ വിഴിഞ്ഞത്ത് നിയോഗിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അധികമായി വിന്യസിച്ച ഈ ഉദ്യോഗസ്ഥരുടെയടക്കം ഏകോപന ചുമതല നിശാന്തിനിക്കാണ്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്.

എട്ട് ഡിവൈഎസ്പിമാരും സിഐമാര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പരിചയമുള്ള ക്രൈംബ്രാഞ്ച്, ലോ ആന്റ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സംഘത്തിലേക്ക് നിയോഗിക്കുക. എന്നാല്‍ ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടതില്ലന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.

വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണങ്കിലും പ്രദേശത്ത് ക്രമസമാധാന പ്രശ്നം പൂര്‍ണമായും പരിഹരിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്. സമരപ്പന്തലുകളിലും വിഴിഞ്ഞം ജംഗ്ഷനിലുമായി അറുനൂറിലേറെ പൊലീസിനെ അധികമായി വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.