ഗവര്‍ണറുമായുള്ള പോരില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി; സാങ്കേതിക സര്‍വകലാശാല വിസി നിയമനം ഹൈക്കോടതി ശരിവച്ചു

ഗവര്‍ണറുമായുള്ള പോരില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി; സാങ്കേതിക സര്‍വകലാശാല വിസി നിയമനം ഹൈക്കോടതി ശരിവച്ചു

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍ തള്ളി.

ഗവര്‍ണറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിസിയായി സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ടയാളാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും കോടതി വാദത്തിനിടെ പറഞ്ഞു.

ടെക്നിക്കല്‍  എജ്യൂക്കേഷന്‍  സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന ഡോ. സിസ തോമസിനെ കെടിയു താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സര്‍ക്കാരുമായി കൂടിയാലോചിച്ചല്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

സദുദ്ദേശ്യത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്നായിരുന്നു ഗവര്‍ണറുടെ അഭിഭാഷകന്‍ വാദിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി മനസില്‍ കണ്ടാണ് ഇത്തരമൊരു നിയമനവുമായി മുന്നോട്ടു പോയതെന്നും ഗവര്‍ണറുടെ അഭിഭാഷകന്‍ വാദിച്ചു.

സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായ ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഡോ.സിസി തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചത്.

കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം തള്ളിയാണ് ഗവര്‍ണര്‍ ഡോ. സിസ തോമസിന് ചുമതല നല്‍കി ഉത്തരവിറക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.