ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റര്‍ പരിധിയില്‍ ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള 5ജി ടവര്‍ സ്ഥാപിക്കുന്നത് വിലക്കി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം. വിമാനങ്ങളുടെ ടേക്ക് ഓഫീലും ലാൻഡിംങിലും റഡാറുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് നിർദേശം.
റണ്‍വേയുടെ രണ്ടറ്റത്തുനിന്നും 2,100 മീറ്ററും റണ്‍വേയുടെ മധ്യത്തില്‍നിന്ന് 910 മീറ്ററും ദൂരത്തില്‍ 3,300-3,670 മെഗാഹെര്‍ട്‌സ് ബേസ് സ്റ്റേഷനുകള്‍ ഉണ്ടാകരുതെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അയച്ച കത്തില്‍ പറയുന്നത്.
വിമാനങ്ങളുടെ ലാന്‍ഡിങ് സമയത്തും പറന്ന് ഉയരുമ്പോഴും കുന്നുകളിലും മറ്റും ഇടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന റേഡിയോ (റഡാര്‍) അള്‍ട്ടിമീറ്ററുകളുടെ പ്രവര്‍ത്തനങ്ങളില്‍ സി-ബാന്‍ഡ് 5ജി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിശദീകരണം.
ടെലികോം ദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നിവര്‍ക്ക് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചിട്ടുണ്ട്. നിര്‍ദേശം ഉടനടി പ്രബാല്യത്തില്‍ വരുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാഗ്പുര്‍, ബെംഗളൂരു, ന്യൂഡല്‍ഹി, ഗുവാഹത്തി, പുണെ വിമാനത്താവളങ്ങളില്‍ എയര്‍ടെല്‍ 5ജി ബേസ് സ്റ്റേഷനുകളും ഡല്‍ഹിയില്‍ ജിയോയും 5ജി ബേസ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് ഈ സ്റ്റേഷനുകൾക്ക് തിരിച്ചടിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26