ശത്രു രാജ്യത്തിന്റെ ഡ്രോണ്‍ നശിപ്പിക്കാന്‍ പരുന്ത്; ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ ആയുധം

ശത്രു രാജ്യത്തിന്റെ ഡ്രോണ്‍ നശിപ്പിക്കാന്‍ പരുന്ത്; ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ ആയുധം

ന്യൂഡല്‍ഹി: ശത്രു രാജ്യത്തിന്റെ ഡ്രോണുകളെ നശിപ്പിക്കാന്‍ പരുന്തുകളെ ഉപയോഗിക്കുന്ന രീതി പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഉത്തരാഖണ്ഡിലെ ഔളില്‍ നടക്കുന്ന ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരിശീലന പരിപാടിക്കിടെയാണ് വ്യത്യസ്തമായ യുദ്ധ പരിശീലന രീതി ഇന്ത്യ പ്രദര്‍ശിപ്പിച്ചത്.

വിദഗ്ദ പരിശീലനം നല്‍കിയ അര്‍ജുന്‍ എന്ന് പേരുള്ള പരുന്തിന്റെ പ്രകടനമായിരുന്നു ഏറെ ചര്‍ച്ചയായത്. ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ വേട്ടയാടാനും നശിപ്പിക്കാനും പരിശീലനം ലഭിച്ച പരുന്ത് ആണ് അര്‍ജുന്‍.

അഭ്യാസ പ്രകടനത്തിന്റെ ഭാഗമായി ഒരു സാഹചര്യം കൃത്രിമമായി ഒരുക്കി. തുടര്‍ന്ന് പരിശീലനം നേടിയ പരുന്ത് ഡ്രോണ്‍ ഘടിപ്പിച്ചിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങി. ഈ സാഹചര്യത്തില്‍ ഡ്രോണിന്റെ ശബ്ദം ശ്രവിച്ച നായ സൈനികര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ ശത്രുരാജ്യത്തിന്റെ ഡ്രോണ്‍ കണ്ടെത്തി അതിന് ചുറ്റും വട്ടമിട്ട് പറക്കുകയായിരുന്നു പരുന്ത്.

പാകിസ്ഥാനില്‍ നിന്നും നിയമപരമല്ലാത്ത ആയുധങ്ങളും വ്യാജ നോട്ടുകളും തുടങ്ങിയ പല വസ്തുക്കളും കശ്മീരിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ പുതിയ നീക്കം.
പക്ഷികള്‍ക്ക് പരിശീലനം നല്‍കി സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ലോകത്ത് ഇതാദ്യമല്ല.

2016 മുതല്‍ ഡച്ച് പൊലീസ്, ഡ്രോണുകള്‍ കണ്ടെത്താനും നശിപ്പിക്കാനുമായി കഴുകന്‍മാരെ ഉപയോഗിക്കുന്നുണ്ട്. ലാബ് മേറ്റ് ഓണ്‍ലൈനില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് പരിശീലന ഗ്രൂപ്പായ ഗാര്‍ഡ്‌സ് ഫ്രം എബൗവുമായി സഹകരിച്ച് ഡച്ച് പൊലീസുകാര്‍ കഴുകന്മാരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ആകാശത്ത് കൂടി പറക്കുന്ന ചില യന്ത്രങ്ങളെ പക്ഷികള്‍ക്ക് വേഗം തിരിച്ചറിയാന്‍ സാധിക്കും. ശേഷം അവയെ പ്രവര്‍ത്തന രഹിതമാക്കാനുള്ള പരിശീലനമാണ് ഇവയ്ക്ക് നല്‍കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.