മൂന്നാം ജയം ലക്ഷ്യമിട്ട് ബ്രസീല്‍; ഗ്രൂപ്പ് കളിക്ക് ഇന്ന് പരിസമാപ്തി

മൂന്നാം ജയം ലക്ഷ്യമിട്ട് ബ്രസീല്‍; ഗ്രൂപ്പ് കളിക്ക് ഇന്ന് പരിസമാപ്തി

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം ഇന്ന് അവസാനിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലും - കാമറൂണും ഏറ്റുമുട്ടും. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയയെ നേരിടും.

ബ്രസീലിന് പിന്നാലെ ഗ്രൂപ്പ് ജിയില്‍ നിന്നും പ്രീക്വാര്‍ട്ടറിലെത്തുന്നവരെ ഇന്നത്തെ മത്സരങ്ങള്‍ തീരുമാനിക്കും. സെര്‍ബിയയെയും സ്വിറ്റ്‌സര്‍ലന്‍ഡിനെയും പരാജയപ്പെടുത്തി കാനറികള്‍ ഇതിനോടകം നോക്കൗട്ടിലെത്തിയിട്ടുണ്ട്. കാമറൂണിനെ കീഴടക്കി തോല്‍വിയറിയാതെ മുന്നേറാനാണ് ബ്രസീലിന്റെ ലക്ഷ്യം.

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ പ്രമുഖ താരങ്ങള്‍ക്ക് ബ്രസീല്‍ വിശ്രമം നല്‍കിയേക്കും. ഗോള്‍ വലയ്ക്ക് മുന്നില്‍ അലിസണ്‍ മാറിയാല്‍ വരുന്നത് എഡേഴ്‌സണായിരിക്കും. സമ്പൂര്‍ണ മാറ്റമാണ് ടിറ്റെ നടപ്പാക്കുന്നതെങ്കില്‍ മിലിറ്റാവോയും ബ്രമറും ടെലസും പ്രതിരോധത്തില്‍ വരും. മധ്യനിരയില്‍ ഫാബീഞ്ഞോയും ബ്രൂണോ ഗ്വിമറേസുമായിരിക്കും.

റോഡ്രിഗോ, മാര്‍ട്ടിനെല്ലി, ജീസസ്, ആന്റണി എന്നിവരെ മുന്നേറ്റത്തിലും ഇറക്കി ഒരു പുതിയ സ്റ്റാര്‍ട്ടിങ് ഇലവനെ പരീക്ഷിക്കാനുള്ള കരുത്തുണ്ട് ബ്രസീലിന്. പരുക്കേറ്റ നെയ്മറും ഡാനിലോയും ഇന്നും വിശ്രമിക്കും. അലക്‌സാന്‍ഡ്രോയ്ക്കും പരുക്കുണ്ട്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ഇന്നത്തെ പോര്.

സ്വിറ്റ്‌സര്‍ലന്‍ഡിനും കാമറൂണിനും സെര്‍ബിയക്കും സാധ്യതയുണ്ട്. നേരിയ മുന്‍തൂക്കം സ്വിറ്റ്‌സര്‍ലന്‍ഡിനാണ്. സെര്‍ബിയക്കെതിരെ ജയിച്ചാലോ സമനിലയില്‍ തളച്ചാലോ പ്രീക്വാര്‍ട്ടറിലെത്താം. സെര്‍ബിയക്ക് ജയം അനിവാര്യമാണ്. തോല്‍വിയോ സമനിലയോ പുറത്തേക്കുള്ള വാതിലാണ്. ജയിച്ചാലും നോക്കൗട്ട് ഉറപ്പല്ല. കാമറൂണ്‍ ബ്രസീലിനോട് തോല്‍ക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.