ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കും. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന മഹിളാ മാര്‍ച്ച് 2023 ലാണ് സംഘടിപ്പിക്കുക.
ജനുവരി 26 മുതല്‍ മാര്‍ച്ച് 26 വരെ മുഴുവന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ച് നടക്കും. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിക്കുന്ന ദിവസം തന്നെ പ്രിയങ്കയുടെ മഹിളാ മാര്‍ച്ച് തുടങ്ങുമെന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന് ഭാഗമായാണ് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്കയും പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലൂടെ മറ്റൊരു യാത്ര സംഘടിപ്പിക്കണമെന്ന് നേരത്തേ തന്നെ ആവശ്യമുയര്‍ന്നിരുന്നു.
അതിനിടെ ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനില്‍ പ്രവേശിച്ചു. മുഖ്യമന്ത്രി അശോക് ഗെ്ലോട്ടും യുവ നേതാവ് സച്ചിന്‍ പൈലറ്റും തമ്മില്‍ ശീതസമരം നടക്കുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാണ്. മധ്യപ്രദേശിലൂടെ 12 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയാണ് യാത്ര രാജസ്ഥാനിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26