പ്രസവത്തെത്തുടര്‍ന്ന് ആലപ്പുഴയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടറെ നിര്‍ബന്ധിത അവധിയില്‍ വിട്ടു

പ്രസവത്തെത്തുടര്‍ന്ന് ആലപ്പുഴയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടറെ നിര്‍ബന്ധിത അവധിയില്‍ വിട്ടു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടറെ നിര്‍ബന്ധിത അവധിയില്‍ വിട്ടു. സീനിയര്‍ ഗൈനക്കോളജിസ്റ്റ് തങ്കം കോശിയോടാണ് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഡോക്ടറുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ആരോപിച്ച് അപര്‍ണയുടെ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നടപടി.

കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21) ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് നവജാത ശിശു ചൊവ്വാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

കളക്ടറും ജില്ലാ പോലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപര്‍ണയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ച നടത്തി. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ ബന്ധുക്കള്‍ തയാറായത്. തുടര്‍ന്ന് അപര്‍ണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍സലാം ചുമതലപ്പെടുത്തിയിട്ടുണ്ട്. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.