ആശുപത്രി മാലിന്യം ഉടന്‍ വളമാക്കി മാറ്റാം: നിര്‍ണായക കണ്ടെത്തല്‍; സംസ്‌കരണച്ചെലവ് മൂന്നിലൊന്ന്

ആശുപത്രി മാലിന്യം ഉടന്‍ വളമാക്കി മാറ്റാം: നിര്‍ണായക കണ്ടെത്തല്‍; സംസ്‌കരണച്ചെലവ് മൂന്നിലൊന്ന്

തിരുവനന്തപുരം: ആശുപത്രി മാലിന്യം ഇനി ഉടന്‍ വളമാക്കി ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ഉപയോഗിക്കാം. അതിനുള്ള സാങ്കേതിക വിദ്യ പാപ്പനം കോട്ടുള്ള ഇന്റര്‍ ഡിസിപ്‌ളിനറി സയന്‍സ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ലോകത്തിനു മാതൃകയാകുന്ന സംസ്‌കരണ വിദ്യയ്ക്ക് മൂന്ന് ആഗോള പേറ്റന്റും ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചു.

ആശുപത്രി മാലിന്യം ആശുപത്രി പരിസരത്തുവച്ചു തന്നെ സംസ്‌കരിക്കാവുന്ന വിദ്യയാണിത്. ഒരു ബയോമെഡിക്കല്‍ കണ്ടെയ്‌നര്‍, അണുനശീകരണ കെമിക്കല്‍ മിശ്രിതം, സോളിഡിഫൈയിംഗ് ഏജന്റ് എന്ന് വിളിക്കുന്ന രാസമിശ്രിതപ്പൊടി എന്നിവയാണ് പ്രധാന ഘടകങ്ങള്‍. ഈ മൂന്നിന്റെയും കണ്ടെത്തലിനാണ് പേറ്റന്റ്.

സിറിഞ്ച്, സൂചി തുടങ്ങി റീസൈക്കിള്‍ ചെയ്യാവുന്ന ലോഹവസ്തുക്കളും ഇതൊഴികെയുള്ള മറ്റെല്ലാ വസ്തുക്കളുമെന്ന നിലയില്‍ മാലിന്യം രണ്ടു തരത്തില്‍ സംഭരിക്കണം. ബയോമെഡിക്കല്‍ കണ്ടെയ്‌നറില്‍ ഇതിടുന്നതാണ് ആദ്യപടി. ഇതിലേക്ക് അണുനശീകരണ രാസമിശ്രിതം തളിക്കും. അതോടെ ദുര്‍ഗന്ധം മാറി അണുക്കളില്ലാത്ത വസ്തുവായി മാറും. ഇതിലേക്ക് സോളിഡിഫൈയിംഗ് കെമിക്കല്‍ പൗഡര്‍ ഇടണം.അതോടെ എല്ലാം ഉരുകി പൊടിഞ്ഞ് മണ്ണുപോലെയാകും. ഇത് നല്ല വളവുമാണ് ലാന്‍ഡ് ഫില്ലിംഗിനും ഉപയോഗിക്കാം.

കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്ത്യ പദ്ധതിയനുസരിച്ച് ഇത് വ്യവസായ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ അങ്കമാലിയിലെ ബയോവാസ്തു സൊല്യൂഷന്‍ ലിമിറ്റഡ് എന്ന സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കൈമാറി. ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നതും ഇവരായിരിക്കും. സുരക്ഷാ, സാമ്പത്തിക പ്രശ്‌നങ്ങളുള്ളതിനാല്‍ രാസ മിശ്രിതത്തിന്റെ കൂട്ട് വെളിപ്പെടുത്താനാകില്ല.

സംസ്ഥാനത്തെ ആശുപത്രിമാലിന്യം ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ശേഖരിച്ച് മലമ്പുഴയിലെ സംസ്‌കരണ പ്‌ളാന്റില്‍ എത്തിച്ച് അത്യുഗ്രചൂട് കടത്തിവിട്ട് സംസ്‌കരിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. വന്‍ചെലവ് വരുന്നു എന്നു മാത്രമല്ല വീര്യമേറിയ വൈറസുകള്‍ പോലെ തീവ്ര അണുവ്യാപന സാദ്ധ്യതയുള്ള വസ്തുക്കള്‍ റോഡിലൂടെ കൊണ്ടുപോയി പാലക്കാട് എത്തിക്കുന്ന് വലിയ വെല്ലുവിളിയുമാണ്.

ചില ആശുപത്രികളും ക്‌ളിനിക്കുകളും മാലിന്യം കടലില്‍ തള്ളുന്നതായും പരാതികളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.