വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ യുവതി പാറക്കുളത്തിലേക്ക് വീണു; രക്ഷിക്കാന്‍ പ്രതിശ്രുത വരനും ചാടി; വിവാഹം മാറ്റിവച്ചു

 വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ യുവതി പാറക്കുളത്തിലേക്ക് വീണു; രക്ഷിക്കാന്‍ പ്രതിശ്രുത വരനും ചാടി; വിവാഹം മാറ്റിവച്ചു

കൊല്ലം: വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു 150 അടി താഴ്ചയുള്ള പാറക്കുളത്തിലേക്ക് വീണു. രക്ഷിക്കാനായി പിന്നാലെ പ്രതിശ്രുത വരനും ചാടി. 50 അടിയോളം വെള്ളമുള്ള കുളത്തിലെ പാറയില്‍ പിടിച്ച് ഇരിക്കുകയായിരുന്ന ഇരുവരേയും ഓടിക്കൂടിയ നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്ന് രക്ഷപെടുത്തി.

പരവൂര്‍ സ്വദേശി വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി സ്വദേശിനി സാന്ദ്ര എസ്.കുമാറു(19)മാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവച്ചു.

ഫോട്ടോ എടുക്കുന്നതിനാണ് വിവാഹത്തലേന്ന് വിനുവും സാന്ദ്രയും കല്ലുവാതുക്കല്‍ വിലവൂര്‍കോണം കാട്ടുപുറത്തെ പാറ ക്വാറിയ്ക്ക് മുകളിലെത്തിയത്. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ പാറപൊട്ടിക്കല്‍ ഒരുവര്‍ഷം മുമ്പ് അവസാനിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി ഖനനം നടത്തിയതിന്റെ ഭാഗമായാണ് അഗാധമായ ഗര്‍ത്തവും പാറക്കുളവും രൂപപ്പെട്ടത്.

സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാന്ദ്ര പാറക്കുളത്തിലേക്ക് വീണത്. ഇതോടെ രക്ഷിക്കാനായി വിനുവും കൂടെ ചാടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുകയായിരുന്ന സാന്ദ്രയെ പിടിച്ചെടുത്ത് സമീപത്തെ പാറയ്ക്ക് അരികിലേക്ക് വിനു എത്തിക്കുകയായിരുന്നു. ഇരുവരും പാറയില്‍ അള്ളിപ്പിടിച്ച് നിന്നു.

അതിനിടെ സമീപത്തെ റബര്‍ത്തോട്ടത്തില്‍ ടാപ്പിങ് ജോലി ചെയ്തുകൊണ്ടു നിന്ന യുവാവാണ് പാറക്കുളത്തിലേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെ വിളിച്ചുകൂട്ടി. എന്നാല്‍ നീന്തല്‍ അറിയാവുന്ന ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചു. അതിനിടെ സാന്ദ്രയും വിനുവും നാട്ടുകാര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചു വെള്ളത്തില്‍ കിടന്നു.

പിന്നീട് സമീപത്തെ വീട്ടില്‍നിന്ന് മീന്‍ പിടിക്കാനായി നിര്‍മ്മിച്ച ചങ്ങാടത്തില്‍ സുധീഷ്, ശരത്ത് എന്നീ ചെറുപ്പക്കാര്‍ ടയറിന്റെ ട്യൂബുമായി വെള്ളത്തിലേക്ക് ചാടിയത്. ഇവര്‍ സാന്ദ്രയുടെയും വിനുവിന്റെയും അടുത്തെത്തി. ആദ്യം സാന്ദ്രയെ ചങ്ങാടത്തില്‍ കയറ്റി സുരക്ഷിതമായി കരയില്‍ എത്തിച്ചു. ഈ സമയം കൂടുതല്‍ ഉറപ്പുള്ള കയര്‍ ഉപയോഗിച്ച് വിനുവിനെ ബന്ധിപ്പിച്ച് നിര്‍ത്തി.

പിന്നീട് തിരികെയെത്തി വിനുവിനെയും കരയ്‌ക്കെത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ സാന്ദ്രയെയും വിനുവിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലായതിനാലാണ് ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റി വച്ചത്. ദുബായിലായിരുന്ന വിനു ഒരാഴ്ച മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.