2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായപ; തിരിച്ചുപിടിച്ചത് 33,534 കോടി

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായപ; തിരിച്ചുപിടിച്ചത് 33,534 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യ ബാങ്കുള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാങ്കുകള്‍ കിട്ടാക്കടത്തില്‍ നിന്ന് 33534 കോടി അവസാന സാമ്പത്തിക വര്‍ഷം തിരിച്ചു പിടിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ജോണ്‍ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയിലാണ് ഇക്കാര്യം രേഖമൂലം അറിയിച്ചത്. അവസാന അഞ്ചു വര്‍ഷത്തില്‍ ബാങ്കുകള്‍ എഴുതി തള്ളിയ വായ്പകളുടേയും തിരിച്ചുപിടിച്ചതിന്റെ പൂര്‍ണ വിവരങ്ങളാണ് എംപി ചോദിച്ചത്.

പത്ത് കോടിയും അതിന് മുകളിലുള്ള വായ്പ എഴുതി തള്ളിയ ബാങ്ക് അക്കൗണ്ടുകളുടെ പേരും വിവരവും ഏതെല്ലാം, പൊതുമേഖല ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആദ്യ 25 പേരുടെ വിവരങ്ങള്‍ എന്നീ ചോദ്യങ്ങളും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണം ഉള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് ധനകാര്യ സഹമന്ത്രി മറുപടിയില്‍ പറഞ്ഞത്. അതേസമയം അവസാന അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പയുടെ കണക്കും തിരിച്ചുപിടിച്ചതിന്റെ കണക്കും നല്‍കുകയും ചെയ്തിട്ടുണ്ട്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,61,328 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതേ സാമ്പത്തിക വര്‍ഷം 12,881 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു. 2018-19 വര്‍ഷത്തില്‍ 2,36,265 കോടി രൂപയുടെ വായ്പ എഴുതി തള്ളിയിട്ടുണ്ട്. 25,501 കോടി രൂപയുടെ വായ്പാ തിരിച്ചു പിടിച്ചു.

2019-20-ല്‍ 2,34,170 കോടി രൂപയുടെ വായ്പ എഴുതി തള്ളി. 30,016 കോടി രൂപ തിരിച്ചു പിടിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2,02,781 കോടി രൂപയുടെ വായ്പ എഴുതി തള്ളി. ആ സാമ്പത്തിക വര്‍ഷത്തില്‍ 30,104 കോടി രൂപ തിരിച്ചു പിടിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.