'ഇന്നുവരെ നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല, കമ്മ്യൂണിസ്റ്റുകാരെല്ലാം ക്രിമിനലുകള്‍'; കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെ പൊട്ടിത്തറിച്ച് ഹംഗേറിയന്‍ ചലച്ചിത്ര സംവിധായകന്‍

'ഇന്നുവരെ നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല, കമ്മ്യൂണിസ്റ്റുകാരെല്ലാം ക്രിമിനലുകള്‍'; കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെ പൊട്ടിത്തറിച്ച് ഹംഗേറിയന്‍ ചലച്ചിത്ര സംവിധായകന്‍

തിരുവനന്തപുരം: കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെ പൊട്ടിത്തറിച്ച ഐഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍. ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസം. ജീവിതത്തില്‍ ഇതുവരെ നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ലെന്നും കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണെന്നുമായിരുന്നു ബേല താറിന്റെ പ്രതികരണം.

27 -മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ബേല താര്‍ ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നടിച്ചത്.

കമ്മ്യൂണിസത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ച തന്റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസുവരെ താനൊരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. പില്‍ക്കാലത്ത് താന്‍ ആരാധിച്ചവരൊക്കെ വ്യാജ കമ്മ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതുവരെ നടന്ന വഴികളില്‍ തിരിഞ്ഞു നടക്കാന്‍ പഠിച്ചതെന്ന് അദ്ദേഹം പറയുന്നു.

''ഇന്നുവരെ ഞാനൊരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യത്വ ധ്വംസനങ്ങള്‍ക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസത്തെ ലോക നേതാക്കള്‍ ഉപയോഗിക്കുന്നത്. കമ്മ്യൂണിസവും മാര്‍ക്‌സിസവും എന്താണെന്ന് തിരിച്ചറിയാത്തവരാണ് ഇവരില്‍ നല്ലൊരു വിഭാഗവും. കേരളത്തിലെ കാര്യം എനിക്കറിയില്ല.' കമ്മ്യൂണിസത്തിലൂടെയും സോഷ്യലിസത്തിലൂടെയും രക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തെ അറിയാമോ? എനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ചൈനയുടെ പേര് നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ ചൈന മുതലാളിത്ത രാജ്യമാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ കമ്മ്യൂണിസം ഉണ്ടെന്നു കരുതി ഭരണത്തില്‍ അതില്ല. ചൈനയുടെ ഇന്നത്തെ പുരോഗതിക്കു കാരണം മുതലാളിത്തമാണ്. കമ്മ്യൂണിസത്തിലൂടെ തകര്‍ന്നടിഞ്ഞ രാജ്യങ്ങളുടെ ഒരു നിര തന്നെ നമുക്ക് മുന്നിലില്ലേ എന്നും അദ്ദേഹം ചോദിച്ചു.

പോളണ്ട്, ഹംഗറി, ഈസ്റ്റ് ജര്‍മനി, റഷ്യ തുടങ്ങി സോഷ്യലിസത്തില്‍ കെട്ടിപ്പൊക്കിയ യു.എസ്.എസ്.ആറിന്റെ ഗതിയെന്തായി എന്നും പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ഇന്ന് ദാരിദ്ര്യത്തിലാണെന്നും അദ്ദേഹം പറയുന്നു.

കമ്മ്യൂണിസത്തിന്റെ ഒപ്പം വരുന്നതാണ് ഏകാധിപത്യം. സ്റ്റാലിന്‍ മുതല്‍ കിം ജോങ് ഉന്‍ വരെ എത്രയെത്ര ക്രൂരന്മാരായ ഭരണാധികാരികള്‍. ഭരണം നേടിയെടുക്കാന്‍ മതവിശ്വാസികളെ പ്രീണിപ്പിക്കുകയും അധികാരത്തിലെത്തിയാല്‍ വിശ്വാസ ദര്‍ശനങ്ങള്‍ നിഷ്‌കാസനം ചെയ്തും പദ്ധതികള്‍ നടപ്പാക്കിയ കമ്മ്യൂണിസത്തിന്റെ വളര്‍ച്ച ചരിത്രത്തിലെ കറുത്ത ഏടാണ്.

കേരള സര്‍ക്കാര്‍ തന്റെ രാഷ്ട്രീയത്തിനല്ല പുരസ്‌കാരം സമ്മാനിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അത് തന്റെ സിനിമകള്‍ക്കാണെന്നാണ് വിശ്വാസം. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനു കീഴില്‍ ഇത്തരം ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കുമ്പോള്‍ മനസില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ വിമര്‍ശനത്തിനും പ്രതിഷേധങ്ങള്‍ക്കും വിലക്കില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ പുരസ്‌കാരം സ്വീകരിക്കാന്‍ അവശതയിലും താനെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.