അച്ഛന് കരള്‍ പകുത്തു നല്‍കാം; പതിനേഴുകാരിക്ക് അവയവ ദാനത്തിന് ഹൈക്കോടതി അനുമതി

അച്ഛന് കരള്‍ പകുത്തു നല്‍കാം; പതിനേഴുകാരിക്ക് അവയവ ദാനത്തിന് ഹൈക്കോടതി അനുമതി

കൊച്ചി: ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള പിതാവിന് കരള്‍ പകുത്തു നല്‍കാന്‍ പതിനേഴുകാരിക്ക് ഹൈക്കോടതിയുടെ അനുമതി. തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന്റെ മകള്‍ ദേവനന്ദക്കാണ് കരള്‍ പകുത്ത് നല്‍കുന്നതിന് അനുമതി നല്‍കിയത്. ദാതാവിനെ കിട്ടാതെ വരികയും കുടുംബാംഗങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ദേവനന്ദ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

അവയവമാറ്റ നിയന്ത്രണ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം സാധ്യമല്ല. ഈ സാഹചര്യത്തിലാണ്, ദേവനന്ദ തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും മറ്റു വഴികളില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

നിയപരമായി വന്നുചേര്‍ന്ന പ്രതികൂല സാഹചര്യങ്ങളെ ധീരതയോട് നേരിട്ട് പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നല്‍കുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു.

ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാധ്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് ലഭിച്ച ശേഷം 48 മണിക്കൂറില്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.