നേരം ഇരുട്ടി വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 2.44 കോടി രൂപ; 'വരവ'റിയാതെ ചെലവാക്കിയത് ബാങ്കിന്റെ പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

നേരം ഇരുട്ടി വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 2.44 കോടി രൂപ; 'വരവ'റിയാതെ ചെലവാക്കിയത് ബാങ്കിന്റെ പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: നേരം ഇരുട്ടി വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 2.44 കോടി രൂപ. അന്താളിച്ച് നില്‍ക്കാനൊന്നും പോയില്ല. ലോണ്‍ വീട്ടിയും ഐ ഫോണുകള്‍ വാങ്ങിയും ട്രേഡിങ് നടത്തിയും പണം അടിച്ചു തീര്‍ത്തു. അമളി പറ്റിയ വിവരം ബാങ്ക് മനസിലാക്കി വന്നപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടില്‍ ഒരു രൂപപോലും ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കളെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

തൃശൂര്‍ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരെയാണ് സ്വന്തം അക്കൗണ്ടിലേക്ക് ഊരുംപേരുമില്ലാതെ എത്തിയ പണം ചെലവഴിച്ചതിന് അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുന്‍പാണു സംഭവം. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ട്രേഡിങ് നടത്തുന്നവരാണു യുവാക്കള്‍. ഇതിലൊരാള്‍ മൊബൈല്‍ ഫോണ്‍ ഷോറൂമിലെ ജീവനക്കാരനുമാണ്. 

സ്വകാര്യ ബാങ്കിന്റെ സെര്‍വര്‍ മെര്‍ജിങ് നടപടികള്‍ നടക്കുന്ന സമയത്ത് യുവാക്കളിലൊരാളുടെ അക്കൗണ്ടിലേക്ക് 2.44 കോടി രൂപ അബദ്ധത്തില്‍ എത്തുകയായിരുന്നു. അത്യപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെങ്കിലും മിക്കവാറുംപേര്‍ ബാങ്കിനെ വിവരമറിയിച്ചു തെറ്റുതിരുത്തുകയാണു പതിവ്.

എന്നാല്‍, യുവാക്കള്‍ രണ്ടുപേരും ചേര്‍ന്ന് ആദ്യം ചെയ്തത് തങ്ങളുടെ പേരിലുണ്ടായിരുന്ന വ്യക്തിഗത ലോണുകള്‍ ഒന്നിച്ച് അടച്ചുതീര്‍ക്കുകയാണ്. ഇതിനു ശേഷം രണ്ടുപേരും കൂടി ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിലുള്ള 4 ഫോണുകള്‍ വാങ്ങി. ഓഹരി വിപണിയിലായിരുന്നു അടുത്ത കമ്പം. ബാങ്ക് പണം തിരിച്ചെടുക്കും മുന്‍പു പണം ചെലവാക്കിത്തീര്‍ക്കാന്‍ വേണ്ടി ഇരുവരും മത്സരിച്ചു.

പല അക്കൗണ്ടുകളില്‍ നിന്നായി ഓഹരിവിപണിയിലും ഓണ്‍ലൈന്‍ ട്രേഡിങ്ങിലുമായി ലക്ഷക്കണക്കിനു രൂപ വീതം നിക്ഷേപിച്ചു. ഓണ്‍ലൈനായി പുതിയ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്കു പണം മാറ്റി. ഓണ്‍ലൈന്‍ ആയി 171 ഇടപാടുകളും നടത്തി. ഒടുവില്‍ ബാങ്ക് പിഴവു മനസിലാക്കി പൊലീസിനു പരാതി നല്‍കിയപ്പോള്‍ യുവാക്കള്‍ കുടുങ്ങി. ഇവര്‍ക്കെതിരെ മറ്റു കേസുകളൊന്നും നിലവിലില്ലെന്നു സൈബര്‍ ക്രൈം എസ്എച്ച്ഒ ബ്രിജുകുമാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.