ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രാ മധ്യേ കാര്‍ അപകടത്തില്‍പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകട നില തരണം ചെയ്തു. ഡ്രൈവിങ്ങിനിടെ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്ന് ഋഷഭ് പൊലീസിനോട് പറഞ്ഞു.
കടുത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്ന സമയം കൂടിയായിരുന്നത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് താരത്തെ രക്ഷപ്പെടുത്തിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വ്യക്തമാക്കിയിരുന്നു. രാവിലെ 5.30 നായിരുന്നു അപകടം. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.
ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു. പുറത്ത് പൊള്ളലേറ്റ നിലയിലാണുള്ളത്. പന്തിനെ, ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. കാല്‍മുട്ടിലെ പരിക്ക് ഭേദപ്പെടുന്നതിനായി ഋഷഭ് പന്തിനോട് രണ്ടാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26