ഉസ്‌ബെക്കിസ്ഥാനില്‍ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികളുടെ മരണം: ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ കയറ്റുമതി ലൈസന്‍സ് റദ്ദാക്കി

ഉസ്‌ബെക്കിസ്ഥാനില്‍ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികളുടെ മരണം: ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ കയറ്റുമതി ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: പതിനെട്ട് കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപണമുയര്‍ന്ന മരുന്നു നിര്‍മാണ കമ്പനിയുടെ കയറ്റുമതി ലൈസന്‍സ് റദ്ദാക്കി. കഫ് സിറപ്പിന്റെ പരിശോധനാ ഫലം ഉസ്ബെകിസ്ഥാന്‍ കൈമാറിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ആരോപണം തെളിഞ്ഞാല്‍ മരുന്നു നിര്‍മാണ കമ്പനിയായ മാരിയന്‍ ബയോടെക്കിനെതിരെ നിയമ നടപടി സ്വീകരിക്കും.

കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. 18 കുട്ടികളുടെ മരണത്തിന് കാരണമായത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഉസ്ബെകിസ്ഥാന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. വിദേശകാര്യ മന്ത്രാലയം വഴിയാണ് റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

വിവാദ കഫ് സിറപ്പ് ആയ ഡോക്വണ്‍ മാക്സിന്റെ ഉത്പാദനം നിര്‍ത്തിവച്ചതിനു പിന്നാലെയാണ് കമ്പനിയുടെ കയറ്റുമതി ലൈസന്‍സും റദ്ദാക്കിയത്. ഇതോടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എത്തിച്ച മരുന്നുകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും. മരുന്നില്‍ വിഷപദാര്‍ത്ഥം അടങ്ങിയിട്ടുണ്ടെന്ന ആരോപണം ഇന്ത്യ സ്വന്തം നിലയ്ക്കും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് കമ്പനി അധികൃതര്‍ക്ക് എതിരായ തുടര്‍ നിയമനടപടികളും സര്‍ക്കാര്‍ ശക്തമാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.