രാത്രിയില്‍ കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം

രാത്രിയില്‍ കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം

മൂവാറ്റുപുഴ: അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി കാറില്‍ പോവുകയായിരുന്ന ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം. ഇന്നലെ രാത്രി പത്തോടെ മൂവാറ്റുപുഴ സി.ടി.സി കവലയ്ക്ക് സമീപമായിരുന്നു സംഭവം.

മൂവാറ്റുപുഴ വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടില്‍ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് സദാചാര ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി ന്നത്. കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തതായി ഡെനിറ്റ് പറയുന്നു.

യാത്ര ചെയ്യവെ കാറിന് മുന്നിലേക്ക് ഒരാള്‍ ബൈക്കില്‍ വരികയും രൂക്ഷമായി നോക്കുകയും ചെയ്‌തെന്ന് ഡെനിറ്റ് പറഞ്ഞു. തുടര്‍ന്ന് ഇവിടെ നിന്ന് പോയ ശേഷം മറ്റൊരാളുമായി തിരിച്ചുവന്ന ശേഷമായിരുന്നു അസഭ്യവും ചോദ്യം ചെയ്യലും.

രാത്രി പെണ്ണിനേയും കൊണ്ട് എവിടേക്കു പോകുന്നെന്നും എന്താണ് പരിപാടി എന്നും ചോദിച്ചായിരുന്നു ആക്രമണം. ഡോര്‍ വലിച്ചു തുറക്കാനും ഇവര്‍ ശ്രമിച്ചു. കുട്ടി വല്ലാതെ കരഞ്ഞതോടെ ദമ്പതികള്‍ കാര്‍ റോഡരികിലൊതുക്കി പുറത്തിറങ്ങിയപ്പോഴും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കാറിന്റെ റിവര്‍ വ്യൂ മിററും ബംപറും നമ്പര്‍ പ്ലേറ്റും രണ്ടംഗ സംഘം അടിച്ചു തകര്‍ത്തു.

അരമണിക്കൂറോളം ഇവരെ റോഡില്‍ തടഞ്ഞുവച്ചായിരുന്നു അസഭ്യവും ചോദ്യം ചെയ്യലും. തുടര്‍ന്ന് ഡെനിറ്റ് പൊലീസിനെ വിളിച്ചതോടെ സദാചാര ഗുണ്ടകള്‍ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

ശേഷം, ദമ്പതികള്‍ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.