മിസോറമിനെയും തുരത്തി സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടില്‍ ഇടം നേടി കേരളം

മിസോറമിനെയും തുരത്തി സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടില്‍ ഇടം നേടി കേരളം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം മിസോറമിനെ തകര്‍ത്ത് ഫൈനല്‍ റൗണ്ടില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ മിസോറമിനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനല്‍ റൗണ്ടില്‍ ഇടം നേടിയത്.

ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചത് 24 ഗോളുകളാണ്. വഴങ്ങിയത് വെറും രണ്ട് ഗോള്‍ മാത്രം.

മിസോറമിനെതിരേ മികച്ച പ്രകടനമാണ് കേരളം പുറത്തെടുത്തത്. കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും വലകുലുക്കി. മിസോറമിനായി മല്‍സം ഫെല ആശ്വാസ ഗോള്‍ കണ്ടെത്തി.

തുടക്കത്തില്‍ തന്നെ മിസോറം കേരളത്തിന് ഭീഷണിയുയര്‍ത്തി. ആറാം മിനിറ്റില്‍ മിസോറമിന്റെ മികച്ച ഒരു ഷോട്ട് കേരളത്തിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 12-ാം മിനിറ്റില്‍ കേരളത്തിന്റെ ഉഗ്രന്‍ ഷോട്ട് മിസോറാം ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. 27-ാം മിനിറ്റില്‍ കേരളത്തിന്റെ വിഘ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് ചെറിയ വ്യത്യാസത്തിന് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

എന്നാല്‍ മത്സരത്തിന്റെ 30-ാം മിനിറ്റില്‍ കേരളം മിസോറമിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ചു. നരേഷ് ഭാഗ്യനാഥനാണ് ടീമിനായി ലക്ഷ്യം കണ്ടത്. നിരന്തരം ആക്രമിച്ച് കളിച്ച കേരളം നരേഷിലൂടെ ഒടുവില്‍ ലക്ഷ്യം കണ്ടു. പന്ത് പിടിച്ചെടുക്കുന്നതില്‍ മിസോറം ഗോള്‍ കീപ്പര്‍ പിഴവ് വരുത്തി.

പോസ്റ്റിലേക്ക് വന്ന ഷോട്ട് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് വരുത്തിയ ഗോള്‍ കീപ്പറുടെ ദേഹത്ത് തട്ടിയ പന്ത് നേരെയെത്തിയത് നരേഷിന്റെ കാലിലേക്കാണ്. പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി നരേഷ് പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു.

ഗോള്‍ നേടിയ ശേഷം ആക്രമണം ശക്തിപ്പെടുത്തിയ കേരളം ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളാണ് പാഴാക്കിയത്. ഫിനിഷിങിലെ പോരായ്മയാണ് ടീമിന് തിരിച്ചടിയായത്. വൈകാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ സൂപ്പര്‍ താരം നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി വല കുലുക്കിയത്. തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയാണ് താരം ഗോളടിച്ചത്. ബോക്സിന്റെ പുറത്തു നിന്ന് നിജോയെടുത്ത അത്യുഗ്രന്‍ ഫ്രീ കിക്ക് മിസോറം ഗോള്‍ കീപ്പറെ നിസഹായനാക്കി. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

രണ്ടാം പകുതിയില്‍ കേരളത്തിന്റെ ആക്രമണങ്ങളുടെ ശക്തി പതിന്മടങ്ങായി വര്‍ധിച്ചു. 65-ാം മിനിറ്റില്‍ വീണ്ടും ടീം ഗോളടിച്ചു. ഇത്തവണ നരേഷാണ് ലക്ഷ്യം കണ്ടത്. അഞ്ച് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് നരേഷ് തൊടുത്തു വിട്ട ഗ്രൗണ്ടര്‍ ഗോള്‍ കീപ്പര്‍ക്ക് തടയാനായില്ല.

നരേഷിന്റെ തകര്‍പ്പന്‍ ഗോള്‍ കണ്ട് മിസോറം പ്രതിരോധം അത്ഭുതപ്പെട്ടു നിന്നു. അത്രമേല്‍ ലോകോത്തര നിലവാരം പുലര്‍ത്തിയ ഗോളായിരുന്നു അത്. മത്സരത്തില്‍ നരേഷിന്റെ രണ്ടാം ഗോള്‍ കൂടിയായിരുന്നു ഇത്.

പിന്നാലെ കേരളം മത്സരത്തിലെ നാലാം ഗോളും കണ്ടെത്തി. ഇത്തവണ ഗിഫ്റ്റി ഗ്രേഷ്യസാണ് ടീമിനായി ലക്ഷ്യം കണ്ടത്. 76-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ശിഥിലമായിക്കിടന്ന മിസോറം പ്രതിരോധപ്പടയുടെ ഇടയിലൂടെ പന്ത് ലഭിച്ച ഗിഫ്റ്റി അനായാസം ലക്ഷ്യം കാണുകയായിരുന്നു.

എന്നാല്‍, 80-ാം മിനിറ്റില്‍ മിസോറം ഒരു ഗോള്‍ തിരിച്ചടിച്ചു. മല്‍സം ഫെലയാണ് ടീമിനായി ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്സിന് തൊട്ടുപുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് മല്‍സം ഫെല അനായാസം വലയിലെത്തിച്ചു. താരത്തിന്റെ ഷോട്ട് കേരള പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ ചെന്ന് പതിച്ചു.

ഒരു ഗോള്‍ നേടിയതിന്റെ ആഘോഷം മിസോറം ക്യാമ്പില്‍ അവസാനിക്കും മുന്‍പ് കേരളം വീണ്ടും ഗോളടിച്ചു. ഇത്തവണ വിശാഖാണ് കേരളത്തിനായി വല കുലുക്കിയത്. റഹീമിന്റെ ക്രോസിന് കൃത്യമായി കാലുവെച്ച വിശാഖ് 85-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട് കേരളത്തിനായി അഞ്ചാം ഗോള്‍ നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.