ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 21 പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ്; എഎപിക്കും ജെഡിഎസിനും ടിആര്‍എസിനും ക്ഷണമില്ല

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 21 പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ്; എഎപിക്കും ജെഡിഎസിനും ടിആര്‍എസിനും ക്ഷണമില്ല

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ.

ശ്രീനഗറില്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് ഇടത് പാര്‍ട്ടികള്‍ അടക്കം 21 പാര്‍ട്ടികളെയാണ് ഖാര്‍ഗെ ക്ഷണിച്ചിരിക്കുന്നത്. പരിപാടിയില്‍ ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്നത് യാത്രയുടെ ലക്ഷ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് നേതാക്കള്‍ക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറഞ്ഞു.

യാത്രയുടെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുടെ സഹകരണം ക്ഷണിച്ചിരുന്നെന്നും ഖാര്‍ഗെ കത്തില്‍ പറഞ്ഞു.

സിപിഎം, സിപിഐ, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ശിവസേന, ടിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, എസ്പി, ബിഎസ്പി, ജെഎംഎം, ആര്‍ജെഡി, ആര്‍എല്‍എസ്പി, പിഡിപി, എന്‍സിപി, എംഡിഎംകെ, വിസികെ, മുസ്ലിം ലീഗ്, കെഎസ്എം, എച്ച്എഎം, ആര്‍എസ്പി എന്നീ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചിരിക്കുന്നത്.

അതേസമയം, അരവിന്ദ് കെജരിവാളിന്റെ എഎപി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ജെഡിഎസ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് എന്നിവയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

2022 ഡിസംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ യാത്ര ആരംഭിച്ചത്. 3,570 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കാശ്മീരില്‍ യാത്ര അവസാനിക്കുന്നത്. കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് യാത്രയിലുടനീളം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.