ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശരത് യാദവ് അന്തരിച്ചു

ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശരത് യാദവ് അന്തരിച്ചു

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്നലെ രാത്രി 11.15 ഓടെയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്. ഏഴ് തവണ ലോക്‌സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

1974 ല്‍ ജബല്‍പുരില്‍ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിട്ടാണ് പൊതുരംഗ പ്രവേശനം. 1974-ല്‍ ജബല്‍പുരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്‌സഭയില്‍ അംഗമായി.

ജനതാദളിലെ പിളര്‍പ്പിനെത്തുടര്‍ന്ന് 1997-ല്‍ നിതീഷ് കുമാറിനൊപ്പം ജനതാദള്‍ യുണൈറ്റഡ് (ജനതാദള്‍-യു.) സ്ഥാപിച്ചു. 2003 മുതല്‍ 2016 വരെ ജെ.ഡി.യു. അധ്യക്ഷനായിരുന്നു.

2017 ല്‍ നിതീഷ് കുമാറുമായുള്ള ഭിന്നത രൂക്ഷമായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിതീഷ് കുമാര്‍ വിഭാഗത്തിന്റെ ജെ.ഡി.യുവിനെ ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിച്ചു. ശരദ് യാദവിനെതിരേ, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് നിതീഷ് വിഭാഗം പരാതി നല്‍കിയതോടെ രാജ്യസഭാംഗത്വം നഷ്ടമായി.

പിന്നീട് ലോക്താന്ത്രിക് ജനതാദള്‍ രൂപവത്കരിച്ചു. 2018 ല്‍ പഴയ സഹപ്രവര്‍ത്തകനായ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നു.

എന്‍.ഡി.എ കണ്‍വീനര്‍, ജെ.ഡി.യു രാജ്യസഭാ കക്ഷിനേതാവ്, ജനതാദള്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989-90 വര്‍ഷങ്ങളില്‍ വി.പി സിങ് മന്ത്രിസഭയിലും ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഫുഡ് പ്രൊസസിങ് വകുപ്പ് മന്ത്രിയായിരുന്നു. 1999-2004 കാലഘട്ടത്തില്‍ വാജ്പേയ് സര്‍ക്കാരില്‍ വ്യോമയാന, തൊഴില്‍, ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പുകളും കൈകാര്യം ചെയ്തു.

മധ്യപ്രദേശിലെ ഹോഷന്‍ഗാബാദ് ജില്ലയിലെ ബാബെയില്‍ 1945 ജൂലൈ ഒന്നിനാണ് ശരത് യാദവിന്റെ ജനനം. ജബല്‍പുര്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ബിരുദം നേടിയ അദ്ദേഹം ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഭാര്യ: രേഖ. മക്കള്‍: സുഭാഷിണി, ശന്തനു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.