വനിതാ ഗുസ്തി താരങ്ങളുടെ ആരോപണം ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അന്വേഷിക്കുമെന്ന് പി.ടി ഉഷ

വനിതാ ഗുസ്തി താരങ്ങളുടെ ആരോപണം ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അന്വേഷിക്കുമെന്ന് പി.ടി ഉഷ

ന്യൂഡല്‍ഹി: ഫെഡറേഷന്‍ പ്രസിഡന്റ് ലൈംഗികമായി ചൂഷണം ചെയ്തു എന്ന വനിതാ ഗുസ്തി താരങ്ങളുടെ ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളുടെ കനത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് തന്റെ സ്വകാര്യ ട്വിറ്റര്‍ ഹാന്‍ഡിലൂടെ ഒളിമ്പ്യന്‍ പി.ടി ഉഷ നയം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ അംഗങ്ങള്‍ക്ക് ഇടയില്‍ ഗുസ്തി താരങ്ങളുടെ വിഷയം ഉന്നയിച്ചു എന്ന് പി.ടി ഉഷ തന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിച്ചു. കായിക താരങ്ങളുടെ ക്ഷേമമാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രഥമ പരിഗണന എന്നും അവര്‍ വ്യക്തമാക്കി. കായികതാരങ്ങളോട് മുന്നോട്ട് വരാനും അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാനും അഭ്യര്‍ത്ഥിക്കുന്നതായും ഒളിമ്പ്യന്‍ കൂട്ടിച്ചേര്‍ത്തു.

താരങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ പൂര്‍ണതോതിലുള്ള ഒരു അന്വേഷണം നടത്തും. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നതിനായും തീരുമാനങ്ങള്‍ എടുക്കുന്നതിനായും ഒരു പ്രത്യേക സമിതി രൂപീകരിക്കാനും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പി.ടി ഉഷ വ്യക്തമാക്കി.

ഇന്ന് കായിക മന്ത്രാലയവുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ആരോപണവിധേയനായ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെയുള്ള സമരം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഗുസ്തിക്കാര്‍ പ്രതിഷേധം നടത്തുന്നത്. റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം.

കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിത ഗുസ്തി താരങ്ങള്‍ക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.