ശൈശവ വിവാഹം ചെറുക്കാന്‍ ലക്ഷ്യമിട്ട് അസം സര്‍ക്കാര്‍; നിയമനടപടിയ്ക്ക് ഉത്തരവിട്ട് ഹിമന്ത ബിശ്വ ശര്‍മ്മ

ശൈശവ വിവാഹം ചെറുക്കാന്‍ ലക്ഷ്യമിട്ട് അസം സര്‍ക്കാര്‍; നിയമനടപടിയ്ക്ക് ഉത്തരവിട്ട് ഹിമന്ത ബിശ്വ ശര്‍മ്മ

ഗുവാഹത്തി: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ശൈശവ വിവാഹങ്ങള്‍ തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ട് അസം സര്‍ക്കാര്‍. പതിനെട്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ െേപാലീസ് പിടികൂടി ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

അസമില്‍ ഒരു ലക്ഷത്തിലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വിവാഹിതരാകുകയും നിരവധി പേര്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അമ്മമാരായി മാറുകയും ചെയ്ത സംഭവങ്ങള്‍ തുടര്‍ക്കഥയായിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കടുത്ത നടപടിക്കൊരുങ്ങുന്നത്.

പതിന്നാലിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം അറസ്റ്റ് ചെയ്യാനും പോക്സോ നിയമപ്രകാരം കേസെടുക്കാനും ഹിമന്ത ബിശ്വ ശര്‍മ്മ തിങ്കളാഴ്ച പൊലീസിന് നിര്‍ദ്ദേശം നല്‍കി.

കൂടാതെ ഇത്തരത്തില്‍ നിയമവിരുദ്ധ വിവാഹങ്ങള്‍ നടത്തിയ മാതാപിതാക്കള്‍ക്കും മതപുരോഹിതന്മാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയായ പുരുഷന്‍ വിവാഹം ചെയ്ത് ശാരീരിക ബന്ധം പുലര്‍ത്തുന്നത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന ഒന്നാണ്.

എന്നാല്‍ രാജ്യത്തിന്റെ പലയിടത്തും ശൈശവ വിവാഹങ്ങള്‍ വ്യാപകമാണ്. ഔദ്യോഗിക കണക്കുകള്‍ വളരെ കുറവാണ് കാരണം ഭൂരിഭാഗം വിവാഹങ്ങളും രഹസ്യമായാണ് നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുമില്ല.

നിലവില്‍ ഇന്ത്യയില്‍ പതിനെട്ട് വയസിന് താഴെയുള്ള സ്ത്രീകളുടെ വിവാഹം ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. 2021 ലെ ശൈശവ വിവാഹ നിരോധന (ഭേദഗതി) ബില്‍ പ്രകാരം സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള തീരുമാനം മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.