റഷ്യൻ പ്രഭുവുമായുള്ള ബന്ധം: വിരമിച്ച എഫ്ബിഐ കൗണ്ടർ ഇന്റലിജൻസ് ഏജന്റിനെ അറസ്റ്റ് ചെയ്തു

റഷ്യൻ പ്രഭുവുമായുള്ള ബന്ധം: വിരമിച്ച എഫ്ബിഐ കൗണ്ടർ ഇന്റലിജൻസ് ഏജന്റിനെ അറസ്റ്റ് ചെയ്തു

ന്യൂയോർക്ക്: ട്രംപ്-റഷ്യ അന്വേഷണത്തിന് നേതൃത്വം നൽകിയ മുതിർന്ന മുൻ എഫ്ബിഐ കൗണ്ടർ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ 2014 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ക്രിമിയ പിടിച്ചെടുക്കാൻ ഉക്രെയ്നിൽ റഷ്യ ആരംഭിച്ച യുദ്ധത്തിനിടയിൽ റഷ്യൻ പ്രഭുവിനായി പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്തു.

2018 ൽ വിരമിച്ച ന്യൂയോർക്കിലെ എഫ്ബിഐയുടെ കൗണ്ടർ ഇന്റലിജൻസ് ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന പ്രത്യേക ഏജന്റ് ചാൾസ് മക്‌ഗോണിഗലിനെയാണ് അറസ്റ്റ് ചെയ്തത്. റഷ്യൻ പ്രഭുക്കന്മാരിൽ ഒരാളായ ഒലെഗ് ഡെറിപാസ്കയ്ക്ക് സേവനങ്ങൾ നൽകാമെന്ന് സമ്മതിച്ചുകൊണ്ട് അമേരിക്കൻ ഉപരോധം ലംഘിച്ചുവെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.


റഷ്യൻ കോടീശ്വരനും വ്യവസായിയുമായ ഒലെഗ് ഡെറിപാസ്ക

മുൻ സോവിയറ്റ്, റഷ്യൻ നയതന്ത്രജ്ഞനായ സെർജി ഷെസ്റ്റാക്കോവിനൊപ്പം കുറ്റാരോപിതനായ മക്‌ഗോണിഗലിനെതിരെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ അഞ്ച് കുറ്റപത്രങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.

മക്‌ഗോണിഗൽ, ഷെസ്റ്റാകോവ് എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്യൂവെങ്കിലും വൈകിയാണ് വിവരം പുറത്ത് വിട്ടത്. മുതിർന്ന മുൻ എഫ്ബിഐ ഉദ്യോഗസ്ഥനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറിക്ക് മുന്നിൽ കുറ്റം ചുമത്താനുള്ള ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ അപൂർവ നീക്കമാണ് കുറ്റപത്രം.

കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ലെങ്കിലും വാഷിംഗ്ടൺ ഡിസിയിലെ എഫ്ബിഐ ആസ്ഥാനത്ത് സൈബർ ക്രൈം വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുമ്പോൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ ഉപദേഷ്ടാവായ ജോർജ്ജ് പാപഡോ പൗലോസിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് ആദ്യം അറിഞ്ഞ ബ്യൂറോ ഉദ്യോഗസ്ഥരിൽ ഒരാളാണ് മക്‌ഗോണിഗൽ.


മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിൽ പാപഡോ പൗലോസിന് വാഷിങ്ടണ്‍ ഡിസി കോടതി ശിക്ഷ വിധിച്ചിരുന്നു.

ന്യൂയോർക്ക് സിറ്റിയിൽ താമസമാക്കിയ 54 കാരനായ മക്‌ഗോണിഗലും കണക്റ്റിക്കട്ടിലെ മോറിസ് സ്വദേശിയായും 69 കാരനുമായ ഷെസ്‌റ്റാക്കോവും മുമ്പ് ഡെറിപാസ്കയുമായി ചേർന്ന് അമേരിക്കൻ ഉപരോധം നീക്കാൻ ശ്രമിച്ചതായി ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ അമേരിക്കൻ അറ്റോർണി ഡാമിയൻ വില്യംസ് പ്രസ്താവനയിൽ പറഞ്ഞു.

പൊതുപ്രവർത്തകർ എന്ന നിലയിൽ അവർക്ക് ഉപരോധത്തെക്കുറിച്ച് വ്യക്തമായി അറിയേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് മറുപടിയായി നടപ്പാക്കിയ അമേരിക്കൻ ഉപരോധം ലംഘിക്കുന്നവരെ നിയമപരമായി ശിക്ഷിക്കുന്നത് തുടരുമെന്നും വില്യംസ് കൂട്ടിച്ചേർത്തു.

ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് (ഐഇഇപിഎ) ലംഘിച്ച് അമേരിക്കൻ ഉപരോധം മറികടക്കുന്നതിനും ഒഴിവാക്കുന്നതിനും ഗൂഢാലോചന നടത്തിയതിനും ഒപ്പം കള്ളപ്പണം വെളുപ്പിക്കലിനെതിരെയും ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.


ഓരോന്നിനും പരമാവധി 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് കൂടാതെ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് ഷെസ്റ്റാകോവിനെതിരെ ഒരു കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന് പരമാവധി അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

അമേരിക്കയെയും ഞങ്ങളുടെ സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സാമ്പത്തിക ഉപരോധങ്ങൾ നടപ്പിലാക്കാൻ എഫ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് മൈക്കൽ ജെ ഡ്രിസ്കോൾ പറഞ്ഞു.

"ഒലെഗ് ഡെറിപാസ്കയെപ്പോലുള്ള റഷ്യൻ പ്രഭുക്കന്മാർ ആ രാജ്യത്തിന് വേണ്ടി ആഗോള തലത്തിൽ ആപത്കരമായ നീക്കങ്ങൾ നടത്തുന്നു. കൈക്കൂലി, കൊള്ളയടിക്കൽ, അക്രമം ഉൾപ്പെടെയുള്ള വഴികളിലൂടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ഡ്രിസ്കോൾ വ്യക്തമാക്കി.

ഉപരോധം ഏർപ്പെടുത്തിയ ശേഷം അത് വിജയിക്കുന്നതിന് എല്ലാ അമേരിക്കൻ പൗരന്മാർക്കെതിരെയും നിയമം തുല്യമായി നടപ്പാക്കണം. മക്‌ഗോണിഗലിനെപ്പോലുള്ള ഒരു മുൻ എഫ്‌ബിഐ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആർക്കും വിട്ടുവീഴ്ചയില്ല. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിയായി തുടരുന്നവരെ പിന്തുണയ്ക്കുന്നത് എഫ്‌ബിഐ ആക്രമണാത്മകമായി കാണുന്ന കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ചാൾസ് മക്‌ഗോണിഗൽ

ക്രിമിയ പിടിച്ചടക്കിയതിനെത്തുടർന്ന് ഉക്രെയ്നിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് 2014 ൽ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയാണ് 13660 എന്ന എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചത്.

2018 ഏപ്രിൽ ആറിന് അമേരിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രഷറിയുടെ ഫോറിൻ അസറ്റ് കൺട്രോൾ ഓഫീസ് (OFAC) ഡെറിപാസ്കയെ സ്പെഷ്യലി ഡെസിഗ്നേറ്റഡ് നാഷണൽ (SDN) ആയി നിയോഗിച്ചു. മാത്രമല്ല റഷ്യൻ ഫെഡറേഷന്റെ ഗവൺമെന്റിന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നതിനും റഷ്യൻ ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്നതിനും അദ്ദേഹത്തെ അനുവദിച്ചു.

എന്നാൽ 2018 ൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ലംഘിച്ച് ഡെറിപാസ്കയിൽ നിന്ന് ലഭിച്ച പണത്തിന് പകരമായി രണ്ട് പ്രതികളും ഡെറിപാസ്കയുടെ എതിരാളിയായ റഷ്യൻ പ്രഭുക്കന്മാരെക്കുറിച്ച് 2021 ൽ അന്വേഷണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഈ പ്രവർത്തനങ്ങളിലൂടെ തങ്ങൾ അമേരിക്കയുടെ ഉപരോധം ലംഘിച്ചതായി മക്‌ഗോണിഗലിനും ഷെസ്റ്റാക്കോവിനും അറിയാമായിരുന്നു. കാരണം പ്രത്യേക ഏജന്റായി ചുമതലയേൽക്കുമ്പോൾ, ഉപരോധത്തിനായി പരിഗണിക്കുന്ന പ്രഭുക്കന്മാരുടെ പട്ടികയിലേക്ക് ഡെറിപാസ്കയെ ചേർക്കുമെന്ന് മക്‌ഗോണിഗലിന് അന്ന് ഔദ്യോഗികമായി രഹസ്യ വിവരങ്ങൾ ലഭിച്ചിരുന്നു.

ഡെറിപാസ്കയുടെ ഏജന്റുമായുള്ള ചർച്ചകളുടെ ഭാഗമായി മക്‌ഗോണിഗലും ഷെസ്റ്റാക്കോവും ഏജന്റും ഡെറിപാസ്കയുടെ പങ്കാളിത്തം മറച്ചുവെക്കാൻ ശ്രമിച്ചു. അതോടൊപ്പം ഡെറിപാസ്കയുമായി ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ ബന്ധപ്പെടുമ്പോൾ നേരിട്ട് പേര് നൽകാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധ നൽകി.

ഷെൽ കമ്പനികളെ എതിർകക്ഷികളായി ഉപയോഗിക്കേണ്ട സേവനങ്ങളുടെ രൂപരേഖ നൽകി കൊണ്ടുള്ള കരാർ ഉണ്ടാക്കുകയും, ആ കരാറിൽ വ്യാജ ഒപ്പ് ഉപയോഗിക്കുകയും ചെയ്തു. പിന്നീട് അതേ ഷെൽ കമ്പനികളെ ഉപയോഗിച്ച് ഡെറിപാസ്കയുമായി പണമിടപാട് നടത്തിയതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

2019 ൽ മക്‌ഗോണിഗലും ഷെസ്റ്റാക്കോവും ഡെറിപാസ്കയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം നീക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടുവെന്നും എങ്കിലും തുടർന്നും ഡെറിപാസ്കയ്‌ക്കുവേണ്ടി പ്രവർത്തിച്ചതായി ആരോപിക്കപ്പെടുന്നു. തുടർന്ന് 2021 നവംബറിൽ ഡെറിപാസ്കയുടെ ഏജന്റുമായുള്ള ഷെസ്റ്റാകോവിന്റെയും മക്‌ഗോണിഗലിന്റെയും ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് എഫ്ബിഐ ഏജന്റുമാർ ചോദ്യം ചെയ്തപ്പോൾ തെറ്റായ പ്രസ്താവനകൾ നൽകിയതായും ഫെഡറൽ പ്രോസിക്യൂട്ടർമാർ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.