ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ നേതാക്കളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നതിന് പിന്നാലെ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു. ബിജെപി അനുകൂല പ്രസ്താവന നടത്തിയതാണ് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്നാണ് അനില്‍ ആന്റണി രാജിവച്ചത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെന്ററി വിവാദത്തില്‍ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ ഒഴിയുന്നതായി അറിയിച്ചത്.
സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിന്‍വലിക്കാനുള്ള അവരുടെ ആവശ്യം താന്‍ തള്ളിയെന്നും അനില്‍ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനില്‍ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്നും അനില്‍ വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v