ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചിട്ടും വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസുമായി സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് അഞ്ചു വിദ്യാര്‍ഥികളെ കരുതല്‍ തടങ്കലിലാക്കി.
എസ്.എഫ്.ഐ, എന്‍.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഈ സംഘടനകളുടെ വിദ്യാര്‍ഥി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എസ്.എഫ്.ഐയുടെ നാലു നേതാക്കളും എന്‍.എസ്.യുവിന്റെ ഒരു നേതാവും അറസ്റ്റിലായി. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നാലു പേര്‍ മലയാളികളാണ്.
വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതിരെയുണ്ടാകാവുന്ന പ്രതിഷേധം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ കൂട്ടം കൂടുന്നത് സര്‍വകലാശാലയില്‍ വിലക്കി. ക്യാമ്പസ് ഗേറ്റുകള്‍ അടച്ചിട്ടുണ്ട്. പ്രതിഷേധം മുന്നില്‍ കണ്ട് ഗ്രനേഡുള്‍പ്പടെ വന്‍ സന്നാഹങ്ങളുമായി ക്യാമ്പസ് പരിസരത്ത് പോലീസിനെ സജ്ജമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26