ജഡ്ജിയുടെ പേരില്‍ കൈക്കൂലി; 10 പ്രതികളുടെ ജാമ്യം തിരിച്ച് വിളിച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; 10 പ്രതികളുടെ ജാമ്യം തിരിച്ച് വിളിച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി

കൊച്ചി: പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി. ജഡ്ജിക്ക് നല്‍കാന്‍ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിലാണ് പ്രതികളുടെ ജാമ്യം തിരിച്ചു വിളിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടത്.

ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണ് നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന് കോടതിയെ ധരിപ്പിച്ചാണ് കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി ഉത്തരവ് സമ്പാദിച്ചത്.

അനുകൂല വിധി വാങ്ങി നല്‍കാമെന്ന് ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം മൂന്ന് ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സൈബി ജോസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ അസാധാരണ നടപടി.

റാന്നി പൊലീസ് പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം എടുത്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് സംശയാസ്പദമാണെന്നും ഹര്‍ജിക്കാരായ ബാബു, മോഹനന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു.

പ്രതികള്‍ക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂര്‍ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തതില്‍ സംശയമുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതി അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ 2022 ഏപ്രില്‍ 29 ന് താന്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവ് പുനപരിശോധിച്ചത്.

വാദി ഭാഗത്തിന് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ്എച്ച്ഒയ്ക്ക് ആയിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ ഇരയുടെ വാദത്തിനായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോള്‍ നോട്ടീസ് നല്‍കിയിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ മറുപടി.

എന്നാല്‍ നോട്ടീസ് നല്‍കിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി. തുടര്‍ന്നാണ് സിആര്‍പിസി 482 പ്രകാരം മുന്‍ ഉത്തരവ് തിരിച്ചു വിളിക്കുന്നതായി ജസ്റ്റിസ് സിയാദ് റഹ്മാന്‍ അറിയിച്ചത്. ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.