'വാഴക്കുല വിവാദത്തിന്' പിന്നാലെ ചിന്തയുടെ പ്രബന്ധത്തില്‍ കോപ്പിയടി ആരോപണവും; വിസിക്ക് പരാതി നല്‍കാന്‍ സേവ് യൂണിവേഴ്സിറ്റി ഫോറം

 'വാഴക്കുല വിവാദത്തിന്' പിന്നാലെ ചിന്തയുടെ പ്രബന്ധത്തില്‍ കോപ്പിയടി ആരോപണവും; വിസിക്ക് പരാതി നല്‍കാന്‍ സേവ് യൂണിവേഴ്സിറ്റി ഫോറം

തിരുവനന്തപുരം: ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കൃതി വൈലോപ്പിള്ളിയുടേത് എന്ന് തെറ്റായി ചേര്‍ത്തതു സംബന്ധിച്ച വിവാദത്തിനു പിന്നാലെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഗവേഷണ പ്രബന്ധത്തില്‍ കോപ്പിയടി ആരോപണവും. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി നാളെ കേരള സര്‍വകലാശാലാ വിസിക്ക് പരാതി നല്‍കും.

ബോധി കോമണ്‍സ് എന്ന വെബ്സൈറ്റില്‍ 2010 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയം ചിന്താ ജെറോം തന്റെ പ്രബന്ധത്തില്‍ അതേപടി ഉപയോഗിച്ചതായാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നത്. ബ്രഹ്മപ്രകാശ് എന്നയാളുടെ പേരിലുള്ള ഈ ലേഖനത്തിലും വാഴക്കുലയുടെ രചയിതാവ് 'വൈലോപ്പിള്ളി' എന്നാണ് തെറ്റായി ചേര്‍ത്തിരിക്കുന്നത്.

ഈ ഭാഗം അതേപടി ചിന്താ ജെറോം തന്റെ പ്രബന്ധത്തിലും കോപ്പിയടിക്കുകയായിരുന്നെന്നും ലേഖനത്തിലുണ്ടായ തെറ്റും അതോടൊപ്പം പ്രബന്ധത്തിലും ആവര്‍ത്തിക്കുകയായിരുന്നെന്നുമാണ് ആരോപണം.


ചിന്താ ജെറോമിന്റെ പ്രബന്ധത്തില്‍ വാഴക്കുല എന്ന കൃതിയെ പരാമര്‍ശിക്കുന്ന ഭാഗവും (ഇടത്) ബോധി കോമണ്‍സിലെ ലേഖനത്തില്‍ നിന്നുള്ള ഭാഗവും (വലത്).

ചിന്താ ജെറോമിന്റെ പ്രബന്ധത്തിലേതുപോലെ തന്നെ പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വര്‍ഗ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബോധി കോമണ്‍സിലെ ലേഖനത്തിലും വാഴക്കുല എന്ന കൃതിയേപ്പറ്റി പറയുന്നത്. ഇതില്‍ 'ആര്യന്‍' എന്ന ചിത്രത്തിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന ഭാഗത്താണ് വാഴക്കുലയുടെ രചയിതാവിനെ 'വൈലോപ്പള്ളി' എന്ന് പരാമര്‍ശിക്കുന്നത്.

ഈ ലേഖനത്തില്‍ വൈലോപ്പിള്ളി എന്നതിനു പകരം 'വൈലോപ്പള്ളി' എന്ന് തെറ്റായാണ് എഴുതിയിട്ടുള്ളത്. ഇത് അതേപടി കോപ്പിയടിച്ചതുകൊണ്ടാണ് ചിന്തയുടെ പ്രബന്ധത്തിലും 'വൈലോപ്പള്ളി' എന്ന അക്ഷരത്തെറ്റു പോലും അതേപടി ആവര്‍ത്തിച്ചിരിക്കുന്നതെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ചൂണ്ടിക്കാട്ടുന്നു.

ചങ്ങമ്പുഴയുടെ പേരിന് പകരം വൈലോപ്പിള്ളിയുടെ പേര് തെറ്റായി ചേര്‍ത്തത് അടക്കം നിരവധി തെറ്റുകളുണ്ടെന്നും പ്രബന്ധം പുനപരിശോധിക്കണമെന്നുമാശ്യപ്പെട്ട് സേവ് യൂണിവേവ്സിറ്റി ഫോറം നേരത്തെ വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.