മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു; യു.ഷറഫലി പുതിയ പ്രസിഡന്റ്

മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു; യു.ഷറഫലി പുതിയ പ്രസിഡന്റ്

തിരുവനന്തപുരം: മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പ്രസിഡന്റിനൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. രാജി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ സ്വീകരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കുറച്ചുനാളായി തുടരുന്ന ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്നാണ് മേഴ്‌സിക്കുട്ടന്റെ രാജി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു.ഷറഫലിയാണ് പുതിയ പ്രസിഡന്റ്.

നേരത്തേ കായികമന്ത്രി അബ്ദുറഹ്മാനും മേഴ്‌സിക്കുട്ടനും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന ആക്ഷേപവവും ഉയര്‍ന്നിരുന്നു. മുന്‍ അന്താരാഷ്ട്ര താരങ്ങള്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി പറഞ്ഞതോടെ കൗണ്‍സിലുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്‌സിക്കുട്ടനെ മാറ്റാന്‍ തീരുമാനമായത്. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ജോര്‍ജ് തോമസ്, ഐ.എം. വിജയന്‍, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി.സുനില്‍കുമാര്‍, എസ്.രാജീവ്, എം.ആര്‍. രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.

2019 ല്‍ ടി.പി. ദാസന്റെ പിന്‍ഗാമിയായാണ് മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. 2024 ഏപ്രില്‍ വരെയാണ് മേഴ്‌സിക്കുട്ടന് കാലാവധിയുണ്ട്. 

പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള യു.ഷറഫലി അഞ്ച് തവണ നെഹ്‌റു കപ്പിലും മൂന്ന് തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ദേശീയ ടീമിനായി കളിച്ചു. ഒമ്പത് തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും രണ്ട് തവണ ദേശീയ ഗെയിംസിലും കളിച്ചു. ലെബനണില്‍ നടന്ന പ്രീ വേള്‍ഡ് കപ്പ് മത്സരത്തിലും ഇന്ത്യയ്ക്കായി കളിച്ചു. 

മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയായ ഷറഫലി കലിക്കറ്റ് യുണിവേഴ്‌സിറ്റി, കേരളാ പൊലീസ് ടീമുകളിലും അംഗമായിരുന്നു. കേരളാ പൊലീസില്‍ 36 വര്‍ഷത്തെ സേവനത്തിനു ശേഷം എംഎസ്പി കമാണ്ടന്റായാണ് വിരമിച്ചത്. തുടര്‍ന്ന് ഫുട്‌ബോള്‍ പരിശീലകന്‍ എന്ന നിലയിലും സംഘാടകനായും സജീവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.