പ്രഥമ വനിതാ ഐപിഎല്‍ മാര്‍ച്ച് നാല് മുതല്‍: താര ലേലം തിങ്കളാഴ്ച മുംബൈയില്‍; പട്ടികയില്‍ ഏഴ് കേരള താരങ്ങളും

പ്രഥമ വനിതാ ഐപിഎല്‍ മാര്‍ച്ച് നാല് മുതല്‍:  താര ലേലം തിങ്കളാഴ്ച മുംബൈയില്‍; പട്ടികയില്‍ ഏഴ് കേരള താരങ്ങളും

മുംബൈ: പ്രഥമ വനിതാ ഐപിഎല്ലിനുള്ള താര ലേലം തിങ്കളാഴ്ച മുംബൈയില്‍ നടക്കും. 1525 താരങ്ങളില്‍ നിന്ന് 409 പേരുടെ ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഏഴ് കേരള താരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

246 ഇന്ത്യന്‍ താരങ്ങളും 163 വിദേശ താരങ്ങളും ലേലത്തിനുണ്ടാകും. എട്ട് താരങ്ങള്‍ അസോസിയേറ്റ് രാജ്യത്തില്‍ നിന്നാണ്. ക്യാപ്ഡ് താരങ്ങളായി 202 പേര്‍. 199 പേര്‍ ഇതുവരെ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിക്കാത്തവരാണ്.

കേരള ക്യാപ്റ്റന്‍ എസ്. സജ്‌ന, മിന്നു മണി, ടി. ഷാനി, കീര്‍ത്തി കെ. ജെയിംസ്, വി.എസ് മൃദുല, അനശ്വര സന്തോഷ്, സി.എം.സി നജ്‌ല എന്നിവരാണ് ലേല പട്ടികയിലുള്ള കേരള താരങ്ങള്‍. ഏഴുപേരുടെ അടിസ്ഥാന വില 10 ലക്ഷമാണ്.

ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തുകയായ 50 ലക്ഷത്തിന്റെ പട്ടികയില്‍ 24 താരങ്ങളുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീം ക്യാറ്റന്‍ ഷെഫാലി വര്‍മ തുടങ്ങിയ പ്രമുഖര്‍ക്ക് 50 ലക്ഷമാണ് അടിസ്ഥാന വില.

ഓസ്ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിന്റെ സോഫിയ എക്ലെസ്റ്റോണ്‍, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍ തുടങ്ങിയവരും ഈ പട്ടികയിലുണ്ട്. 13 ഓവര്‍സീസ് താരങ്ങള്‍ക്ക് 50 ലക്ഷം അടിസ്ഥാന വിലയുണ്ട്. 30 താരങ്ങളുടെ അടിസ്ഥാന വില 40 ലക്ഷമാണ്.

അടുത്ത മാസം നാലിനാണ് വനിതാ ഐപിഎല്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 26 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. അഞ്ച് ടീമുകള്‍ ഐപിഎല്ലിന്റെ ഭാഗമാവും. ഒരു ടീമിന് 15 മുതല്‍ 18 താരങ്ങളെ വരെ സ്വന്തമാക്കാനാവും.

ഫ്രാഞ്ചൈസി ലേലം നേരത്തെ നടന്നിരുന്നു. ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റു പോയത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്.

ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 1289 കോടി രൂപയ്ക്ക് അഹമ്മദാബാദ് ടീമിനെ അദാനി സ്പോര്‍ട്സ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിന്‍ സ്‌പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി.

ബെംഗളൂരു ടീമിനെ റോയല്‍ ചലഞ്ചേഴ്സ് സ്‌പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടിക്കും ഡല്‍ഹി ടീമിനെ ജെഎസ്ഡബ്ലൂ ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും ലഖ്നൗ ടീമിനെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും സ്വന്തമാക്കി.

വനിതാ ഐപിഎല്ലില്‍ ആകെ 22 മത്സരങ്ങളാണുണ്ടാവുക. 25 ദിവസമാണ് ലീഗ് മത്സരങ്ങള്‍. ഓരോ ടീമിലും ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പരമാവധി 18 പേരാണ് ഉണ്ടായിരിക്കുക. ഓരോ ടീമും പരസ്പരം രണ്ട് തവണ കളിക്കും. ലീഗിലെ ടോപ്പ് ടീമുകള്‍ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലൂടെയാകും അടുത്ത ഫൈനലിസ്റ്റിനെ തീരുമാനിക്കുക.

2023 സീസണ്‍ മുതല്‍ 2027 സീസണ്‍ വരെയുള്ള വനിതാ ഐപിഎല്ലിന്റെ സംപ്രേഷണാവകാശം വയാകോം 18 സ്വന്തമാക്കിയിരുന്നു. 951 കോടിയുടേതാണ് കരാര്‍. ഇതോടെ ഓരോ വനിതാ ഐപിഎല്‍ മത്സരത്തില്‍ നിന്നും ബിസിസിഐക്ക് 7.09 കോടി രൂപയാണ് ലഭിക്കുക. നേരത്തേ പരുഷ ഐപിഎല്ലിന്റെ ഡിജിറ്റല്‍ അവകാശം 23,758 കോടി രൂപയ്ക്ക് വയാകോം 18 സ്വന്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.