അഗര്‍ത്തല: ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിന് നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍.
സഖ്യം അധികാരത്തിലെത്തിയാല്‍ സിപിഎമ്മിന്റെ മുതിര്‍ന്ന ഗോത്ര വര്‍ഗ നേതാവ് മുഖ്യമന്ത്രിയാവുമെന്ന് അജയ് കുമാര്‍ കൈലാശഹറിലെ സംയുക്ത റാലിയില്‍ പറഞ്ഞു. ത്രിപുര, സിക്കിം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് അജയ് കുമാര്‍.
സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഒഴിഞ്ഞുമാറിയിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല.
നിലവിലെ പാര്‍ട്ടി സെക്രട്ടറി ജിതേന്ദ്ര ചൗധുരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. മണിക് സര്‍ക്കാരിന്റെ സാന്നിധ്യത്തിലായിരുന്നു സംയുക്തറാലിയില്‍ അജയ് കുമാറിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് ബിജെപിക്ക് അഞ്ച് സീറ്റുകള്‍ പോലും ജയിക്കാന്‍ കഴിയില്ലെന്നും അജയ് കുമാര്‍ അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26