'ലഹരി മരുന്നിന് അടിമപ്പെടുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികള്‍; പിന്നീട് സെക്‌സ് കെണിയില്‍പ്പെടുന്നു': പൊലീസ് സര്‍വേ റിപ്പോര്‍ട്ട്

'ലഹരി മരുന്നിന് അടിമപ്പെടുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികള്‍; പിന്നീട് സെക്‌സ് കെണിയില്‍പ്പെടുന്നു': പൊലീസ് സര്‍വേ റിപ്പോര്‍ട്ട്

സ്‌കൂള്‍ ക്ലാസ് റൂമുകളിലും ഡെസ്‌കുകളിലും ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്നത് ലക്ഷ്യമിട്ടാണ് പല ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്ക് ലഹരി മരുന്ന് നല്‍കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കേരള പൊലീസ് നടത്തിയ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. മയക്കുമരുന്നിന് ഇരകളായ 21 വയസില്‍ താഴെയുള്ളവര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ അവരില്‍ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്നാണ് കണ്ടെത്തല്‍.

ലഹരി മരുന്നിന് അടിമപ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവരെ കാരിയറുകളായും ലഹരി മരുന്ന് മാഫിയ ഉപയോഗിക്കുന്നു.

നേരത്തെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ കോളജുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതെന്നും അതില്‍പ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണന്നും സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു.

പെണ്‍കുട്ടികളെ ലഹരി റാക്കറ്റുകളിലേക്ക് വീഴ്ത്താനായി ലഹരി മരുന്ന് മാഫിയയ്ക്കായി ചില സ്ത്രീകളും പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച ശേഷം അവരെ ലഹരി ഉപയോഗിക്കാനായി പ്രേരിപ്പിക്കുകയാണ് ഈ സ്ത്രീകളുടെ ജോലി. സ്‌കൂളുകളോട് ചേര്‍ന്നുള്ള ചെറിയ തട്ടുകടകളിലും പെട്ടിക്കടകളിലും ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ടെന്നും എഡിജിപി പറഞ്ഞു.

സ്‌കൂളുകളുടെ പരിസരം ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സമീപമുള്ള തട്ടുകടകളിലും പെട്ടിക്കടകളിലും അടക്കം 18,301 ഇടങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 401 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 462 പ്രതികളെ അറസ്റ്റ് ചെയ്തു. കൂടാതെ 20.97 കിലോ കഞ്ചാവും 186.38 ഗ്രാം എംഡിഎംഎയും 1122.1 ഗ്രാം ഹാഷിഷും കണ്ടെത്തി.

ലഹരി മരുന്ന് ഉപയോഗം തടയാനായി സ്‌കൂള്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലെത്തിയ കൗണ്‍സിലിങ് സംഘത്തില്‍ നിന്നും ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്.

സ്‌കൂള്‍ ക്ലാസ് റൂമുകളിലും ഡെസ്‌കുകളിലും ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്‌കൂള്‍ കുട്ടികളില്‍ പലരും ലഹരി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും കൗണ്‍സിലിംഗ് സംഘം പൊലീസിനെ അറിയിച്ചു.

കൗണ്‍സിലിങില്‍ ലഹരി മരുന്ന് എവിടെ നിന്നാണ് കിട്ടിയത് എന്ന ചോദ്യത്തിന് പലരും വ്യക്തമായ ഉത്തരം നല്‍കാറില്ല. പതിമൂന്ന് വയസിന് മുകളിലുള്ള പെണ്‍കുട്ടികളില്‍ പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിന് ശേഷം അവര്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും കൗണ്‍സിലിങ് സംഘം പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്നത് ലക്ഷ്യമിട്ടാണ് പല ആണ്‍കുട്ടികളും ലഹരി മരുന്ന് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതെന്നും കൗണ്‍സിലിംഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി മരുന്നുമായി ബന്ധപ്പെട്ട് 25,240 കേസുകള്‍ 2022 ല്‍ മാത്രം കേരള പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.